13 കോടി രൂപ ചെലവഴിച്ച് 12 ഏക്കർ ഏറ്റെടുത്തു
പോർക്കുളം : കലശമല ഇക്കോ ടൂറിസം പദ്ധതിയിൽ ടൂറിസം പാർക്കിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ വ്യാഴാഴ്ച സർക്കാരിന് കൈമാറും. തൃശ്ശൂർ കുറ്റിപ്പുറം റോഡ് ഉദ്ഘാടനവേദിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സർക്കാരിനുവേണ്ടി രേഖകൾ ഏറ്റുവാങ്ങും. അകതിയൂർ വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽപ്പെട്ട 12 ഏക്കർ സ്വകാര്യഭൂമിയാണ് റവന്യൂവകുപ്പ് ഏറ്റെടുത്തത്.
വിവിധ സർവേ നമ്പറുകളിലായി അഞ്ച് വ്യക്തികളുടെ കൈവശത്തായിരുന്ന ഭൂമിയുടെ മുഴുവൻ നഷ്ടപരിഹാരത്തുകയും കൈമാറി. 13 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ഇതോടെ, നിലവിലെ രണ്ട് ഏക്കർ ഭൂമി ഉൾപ്പെടെ കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് 14 ഏക്കർ വിസ്തൃതിയായി.
എ.സി. മൊയ്തീൻ എം.എൽ.എ. മന്ത്രിയായിരിക്കെയാണ് കലശമലയുടെ ടൂറിസം സാധ്യതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 2019 ൽ നിലവിലെ പുറമ്പോക്കുഭൂമിയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയും ചേർത്ത് 2.20 കോടി രൂപ ചെലവഴിച്ച് കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു.
പദ്‌മരാജന്റെയും ലോഹിതദാസിൻ്റെയും സിനിമകളിലെ ഫ്രെയിമുകളിലൂടെ മലയാളിക്കു സുപരിചിതമാണ് കണ്ണാന്തളി പൂത്തുനിൽക്കുന്ന കലശമലക്കുന്ന്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് കലശമലക്കുന്നിൻ്റെ പ്രകൃതിരമണീയമായ സൗന്ദര്യം ചിത്രീകരിച്ചത്.
ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായതോടെ കലശമലയിലെ ടൂറിസംപദ്ധതി അതിവേഗമാകും. സംസ്ഥാന ബജറ്റിലുൾപ്പെടുത്തി 1.5 കോടി രൂപയുടെ കൾച്ചറൽ സെന്ററും എംഎൽഎ ആസ്‌തിവികസനപദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയ്ക്ക് കലശമലയിലേക്കുള്ള റോഡും നിലവിൽ ഭരണാനുമതി ലഭിച്ച് പ്രാരംഭഘട്ടത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








