കരുനാഗപ്പള്ളി : കൊല്ലത്തുനിന്നും കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു സർവീസിൻ്റെ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. 23 മുതൽ കോച്ചുകളുടെ എണ്ണം കൂട്ടുമെന്നാണ് നിലവിലുള്ള വിവരം. നിലവിൽ എട്ടു കോച്ചുകളാണ് ഈ മെമുവിനുള്ളത്. ഇത് 12 ആയി ഉയർത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ദിവസവും മെമുവിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യത്തിനാണ് റെയിൽവേ പച്ചക്കൊടി കാണിക്കുന്നത്.
ജോലിക്കും പഠനത്തിനുമായി ദിവസവും എറണാകുളത്തേക്ക് പോകുന്ന ഒട്ടേറെ യാത്രക്കാരാണ് കരുനാഗപ്പള്ളിയിൽനിന്നുൾപ്പെടെ മെമുവിനെ ആശ്രയിക്കുന്നത്. രാവിലെ 5.50-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു 6.52-ന് കരുനാഗപ്പള്ളിയിലും 9.35-ന് എറണാകുളത്തും എത്തും. കൊല്ലം വിടുമ്പോൾതന്നെ യാത്രക്കാരെക്കൊണ്ട് മെമു നിറയും. വിവിധ സ്റ്റേഷനുകൾ പിന്നിട്ട് കരുനാഗപ്പള്ളിയിൽ എത്തുമ്പോഴേക്കും യാത്രക്കാർക്ക് കയറാൻപോലും ഇടമില്ലാത്തവിധമാണ് മെമുവിലെ തിരക്ക്. കൊല്ലത്തുനിന്ന് എറണാകുളംവരെയും നിന്നാണ് ഭൂരിഭാഗം യാത്രക്കാരും പോകുന്നത്.
9.50-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു 1.30-ന് കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് 2.40-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 4.55-ന് കോട്ടയത്ത് എത്തുന്ന മെമു അവിടെനിന്നു 5.40-ന് പുറപ്പെട്ട് രാത്രി 8.15-ന് കൊല്ലത്ത് എത്തിച്ചേരും.
വൈകീട്ട് കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയിലും യാത്രക്കാരുടെ തിരക്കാണ്.
രാവിലെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് മെമു അനുവദിച്ചത്. അന്നുമുതൽ എട്ടു കോച്ചുകളാണ് മെമുവിലുള്ളത്. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ശക്തമായിരുന്നു. നിലവിൽ തിങ്കളാഴ്ചമുതൽ ശനിയാഴ്‌ചവരെയാണ് മെമു സർവീസ് നടത്തുന്നത്. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പ്രവൃത്തിദിവസമായ ശനിയാഴ്‌ചകൂടി മെമു സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.
സ്പെഷ്യൽ സർവീസായാണ് മെമു ഇപ്പോഴും സർവീസ് നടത്തുന്നത്. ഇത് സ്ഥിരം സർവീസായി മാറ്റണമെന്ന ആവശ്യവുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








