ന്യൂഡൽഹി: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾ ഇടയാക്കിയ ശബരിമല യുവതീപ്രവേശന കേസ് വീണ്ടും തുറക്കുന്നു. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. 2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രിംകോടതിയുടെ പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു.
ആറ് വർഷങ്ങൾക്ക് ശേഷമാണിപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും കേസ് തിങ്കളാഴ്‌ച പരിഗണിക്കുക. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്‌ച സുപ്രീംകോടതിയിൽ നിന്നുണ്ടായേക്കും. 2019-ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്‌ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹർജികളിൽ വാദം നടക്കുമോ എന്നത് ശ്രദ്ധേയമാണ്. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നത് ശ്രദ്ധയാകർഷിക്കും.
ഭരണഘടനാ ബെഞ്ചിന്റെ വിധി
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ 2018-ലെ വിധി. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്‌ജിമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണു പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാമെന്നു വിധിച്ചത്. ജസ്റ്റിസ് ഖാൻവിൽക്കറുടെ നിലപാടുകൾ കൂടി ഉൾപ്പെടുത്തി പീഫ് ജസ്റ്റിസ് ദീപക് മിശ്രയും, അവരോടു യോജിച്ചും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തിയും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും വിധിന്യായങ്ങളെഴുതുകയായിരുന്നു. എന്നാൽ, മതവിശ്വാസത്തിൽ കോടതി ഇടപെട്ടു തീർപ്പ് കൽപിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണ് ഹർജിക്കാർ എന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നും വിധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








