പെരിന്തൽമണ്ണ ഇ.എം.എസ്. സ്‌മാരക സഹകരണ ആശുപത്രി രജതജൂബിലി കെട്ടിടസമുച്ചയം ഉദ്ഘാടനംചെയതു.
പെരിന്തൽമണ്ണ : കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളെ ആഗോളഭീമന്മാർ കൈയടക്കിയിട്ടുണ്ടെന്നും സേവനത്തിനപ്പുറം മുതലാളിമാരുടെ ലാഭതാത്പര്യമാണ് അവർക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ ഇ.എം.എസ്. സ്‌മാരക സഹകരണ ആശുപത്രിയുടെ രജതജൂബിലി കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യമേഖലയിലെ ഈ ലാഭനിക്കങ്ങൾക്ക് എതിരായ മാതൃകയാണ് സഹകരണമേഖലയിലെ ഇ.എം.എസ്. ആശുപത്രി പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം. പത്തുവർഷംകൊണ്ട് സാധാരണക്കാർക്ക് മികച്ച ചികിത്സയൊരുക്കാൻ എൽ.ഡി.എഫ്. സർക്കാരിന് സാധിച്ചു. കോവിഡ് അതിസമ്പന്ന രാഷ്ട്രങ്ങളെ മുട്ടുകുത്തിച്ചപ്പോൾ കേരളം പിടിച്ചുനിന്നു. നല്ലരീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുടെ പിന്തുണയും ഇതിനുണ്ടായി. നവജാതശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ വെറും അഞ്ചുശതമാനമാണ്. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെ 150 കോടി രൂപ ചെലവിൽ 10 നിലകളുള്ള കെട്ടിടമാണു നിർമിച്ചത്. ചടങ്ങിൽ കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ അധ്യക്ഷനായി. സ്പോർട്സ് മെഡിസിൻ സെൻ്റർ ആൻഡ് മെഡിക്കൽ ലൈബ്രറി വിഭാഗം മന്ത്രി ഉദ്ഘാടനംചെയ്തു. അഡ്വാൻസ്ഡ് എൻഡോസ്കോപ്പി ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം ഇ.എം.എസ്. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ. വിജയരാഘവനും മെഡിക്കൽ ലബോറട്ടറി വിഭാഗം മഞ്ഞളാംകുഴി അലി എം.എൽ.എ.യും കോൺഫറൻസ് ഹാൾ ആൻഡ് ഒ.പി. വിഭാഗം പി. നന്ദകുമാർ എം.എൽ.എ.യും ഫാർമസി നജീബ് കാന്തപുരം എം.എൽ.എ.യും ഐ.പി. വിഭാഗം ഐ.എം.എ. സംസ്ഥാന പ്രസിഡൻ്റ് ഡോ. എം.എൻ. മേനോനും ഉദ്ഘാടനംചെയ്‌തു.
മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ, നാലകത്ത് സൂപ്പി, എം.എൽ.എ.മാരായ നജീബ് കാന്തപുരം, പി. നന്ദകുമാർ, മഞ്ഞളാംകുഴി അലി, കളക്‌ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മുൻ എം.എൽ.എ. വി. ശശികുമാർ, കെ.കെ. ലതിക, ഇ.എം.എസ്. സ്മാരക ആശുപത്രി ചെയർമാൻ വി.പി. അനിൽ, പി.കെ. സൈനബ, ജനറൽമാനേജർ എം. അബ്‌ദുന്നാസിർ തുടങ്ങിയവർ സംസാരിച്ചു.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ചെയർമാൻ വി.പി. അനിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. അർഹരായ 100 രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയകൾ ചെയ്തുനൽകും. ജില്ലയിലെ ദേശീയ കായികതാരങ്ങൾക്ക് സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. പുതിയ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 750 ആയി ഉയരുമെന്നും വി.പി. അനിൽ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








