തിരുവനന്തപുരം: റോഡ് അപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അവയവദാന രംഗത്ത് കേരളത്തിന് പുതിയൊരു ചരിത്രമാകുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായാണ് വിടവാങ്ങുന്നത്. അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മകളുടെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം അഞ്ച് പേർക്കാണ് ജീവിതത്തിലേക്ക് തിരികെ വരാൻ വഴിയൊരുക്കുന്നത്.
ആലിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുന്നത്. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്ക് നൽകും. ആലിന്റെ നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലെ രോഗികൾക്കായാണ് കൈമാറുന്നത്. അവയവങ്ങൾ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലേക്ക് റോഡ് മാർഗം അതിവേഗത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
മകളുടെ വിയോഗത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ മാതൃകാപരമായ തീരുമാനമെടുത്ത മാതാപിതാക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ കുരുന്നിന്റെ അവയവങ്ങൾ സ്വീകരിക്കുന്നവർക്ക് ആലിൻ എന്നും ഒരു കാവലാളായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








