തീരദേശവാസികളുടെ ഒന്നര പതിറ്റാണ്ടോളമുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം സമീപനറോഡിന്റെ നിർമ്മാണപ്രവൃത്തിക്ക് ശനിയാഴ്ച തുടക്കമാവുന്നു. ഫെബ്രുവരി 14-ന് രാവിലെ 9.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി., മേയർ സദാശിവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സംസ്ഥാന സർക്കാർ അനുവദിച്ച 13.76 കോടി രൂപയിൽ 10.90 കോടി രൂപയ്ക്കാണ് മഞ്ചേരിയിലെ ടാൻ ബി കൺസ്ട്രക്ഷൻസ് കരാർ എടുത്തിരിക്കുന്നത്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (RBDCK) നിർമ്മാണച്ചുമതല. 13 വർഷം മുൻപ് 5.68 കോടി രൂപ ചെലവിൽ നിർമ്മിച്ച മേൽപ്പാലം സമീപനറോഡില്ലാത്തതിനാൽ ഇതുവരെ ഉപയോഗശൂന്യമായിരുന്നു. സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളും ബി.പി.സി.എല്ലിന്റെ എതിർപ്പുമായിരുന്നു ഭൂമി ഏറ്റെടുക്കൽ വൈകാൻ കാരണമായത്. എം.കെ. രാഘവൻ എം.പി. ഇടപെട്ടതിനെത്തുടർന്നാണ് ബി.പി.സി.എല്ലുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിനായി 36 പേരിൽ നിന്നായി 49.4 സെന്റ് ഭൂമി 3.40 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്.
കേന്ദ്ര ഏജൻസിയായ റൈറ്റ്‌സ് (RITES) തയ്യാറാക്കിയ ഡിസൈൻ പ്രകാരം റോഡ് യാഥാർഥ്യമാകുന്നതോടെ പുതിയാപ്പ, വെള്ളയിൽ ഭാഗങ്ങളിലുള്ളവർക്ക് നഗരത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. മത്സ്യബന്ധന വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്നതിനൊപ്പം വെങ്ങാലിയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടാനുള്ള ബദൽ പാതയായും ഈ മേൽപ്പാലം മാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








