ആലപ്പുഴ മണ്ഡലമേതായാലും എൽ.ഡി.എഫ്. വിജയത്തിനായി രംഗത്തിറങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം. നേതാക്കളോട് ആഹ്വാനം ചെയ്‌തു. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ജില്ലാ എം.എൽ.എ.മാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മണ്ഡലം ചുമതലക്കാർ എന്നിവരുടെ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ സി.പി.എം.. സി.പി.ഐ., എൻ.സി.പി. എന്നീ പാർട്ടികൾ മത്സരിക്കുന്നു എന്ന വേർതിരിവില്ലാതെ പ്രവർത്തിക്കേണ്ട ആവശ്യകത അനിവാര്യമാണ്. ഓരോ മണ്ഡലത്തിലെയും കുറവുകളും പ്രശ്നങ്ങളും പരിഹരിക്കുംവിധം മാസ്റ്റർ പ്ലാൻ തയ്യാറാക്കി മുന്നോട്ടുപോകണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഹരിപ്പാട് മണ്ഡലം ഉൾപ്പെടെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള സമീപനമാണു വേണ്ടതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഓരോ മണ്ഡലത്തിലും ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലൂടെയുണ്ടായ വ്യതിയാനം കണക്കുകളിലൂടെ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. ജനപ്രതിനിധികളുടെയും ചുമതലക്കാരുടെയും അഭിപ്രായങ്ങളും തേടി.
യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ. നാസർ, മന്ത്രി സജി ചെറിയാൻ, എം.എൽ.എ.മാരായ എം.എസ്. അരുൺകുമാർ, യു. പ്രതിഭ, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ദലീമ, മണ്ഡലങ്ങളുടെ ചുമതലക്കാരായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, വി.ജി. മോഹനൻ, കെ.ജി. രാജേശ്വരി, എ. മഹേന്ദ്രൻ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, എം. സത്യപാലൻ എന്നിവർ പങ്കെടുത്തു.
ജാഗ്രതവേണം അമ്പലപ്പുഴയിലും കുട്ടനാട്ടിലും
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതവേണ്ട മണ്ഡലങ്ങളാണ് അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ഹരിപ്പാട് കൈയിലില്ലാത്ത മണ്ഡലമാണ്. എന്നാൽ, കൈയിലുള്ള അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധയോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. കുട്ടനാട്ടിലെ സി.പി.എം.-സി.പി.ഐ. തർക്കം വോട്ടുചോർച്ചയുണ്ടാക്കി. ഗ്രാമപ്പഞ്ചായത്തുകൾ കൈവിട്ടുപോകാനും ഇടയാക്കി. അമ്പലപ്പുഴയിൽ യു.ഡി.എഫ്. സ്വാധീനമുള്ള നഗരമേഖലയിൽ മാത്രമല്ല പഞ്ചായത്ത് മേഖലയിലും പിന്നാക്കം പോയി. ബ്ലോക്ക്, ജില്ല, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ വോട്ടുകുറവുണ്ടായതും തിരിച്ചറിയണം. ഹരിപ്പാട് സി.പി.എമ്മിനു നല്ല അടിത്തറയുള്ള മണ്ഡലമാണ്. അതിനനുസൃതമായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുമണ്ഡലങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിലയിരുത്തലുകൾ ചുവടെ:
ചേർത്തല :- അടിയുറച്ച എൽ.ഡി.എഫ്. വോട്ടുള്ള മണ്ഡലമാണ്. സി.പി.ഐ.യുടെ മണ്ഡലമാണെന്നു പറഞ്ഞ് മാറി നിൽക്കരുത്. ചേർത്തല സൗത്ത്, കടക്കരപ്പള്ളി, പട്ടണക്കാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ പരാജയത്തിന്റെ കാരണം പരിശോധിച്ച് ഇടപെടണം.
അരൂർ :- ലോകസഭാ തിരഞ്ഞെടുപ്പിൽ 12,000 വോട്ടിനു പിന്നിൽപ്പോയ മണ്ഡലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 800 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എങ്കിലും കൂടുതൽ ശ്രദ്ധവേണം:
ആലപ്പുഴ :- നഗരസഭ നഷ്‌ടപ്പെട്ടതു വലിയ വീഴ്‌ചയാണ്. മാരാരിക്കുളം മേഖലയിലുൾപ്പെടെയുണ്ടായ വോട്ടുചോർച്ച പരിഹരിക്കാൻ കൃത്യമായ ഇടപെടൽ വേണം.
കായംകുളം :- നഗരഭരണം നഷ്‌ടപ്പെട്ടത് ഗുരുതര വീഴ്ചയാണ്. എങ്കിലും മണ്ഡലത്തിന്റെ പൊതു ഇടതുമനോഭാവം നിലനിർത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണം.
മാവേലിക്കര :- നഗരസഭയിലെ പരാജയം പാഠമാകണം.
അടിത്തറയുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ്. എത്തിയതു പരിശോധിക്കണം.
ചെങ്ങന്നൂർ :-അടിത്തറയുണ്ടായിരുന്ന പഞ്ചായത്തുകൾ നഷ്ടപ്പെട്ടതു ഗൗരവമായി കാണണം. നഗരത്തിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണ്..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










