കാടുകുറ്റി മികച്ച വിളവ് പ്രതീക്ഷിച്ച നെൽക്കർഷകർക്ക് ഇരുട്ടടിയായി ഇലചുരുട്ടിപ്പുഴുവും ഇല കരിച്ചിലും. ഇതോടെ ഇക്കുറിയും കർഷകന് കണ്ണിരാവും വിളവ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ കർഷകരാണ് ആശങ്കയിൽ.
ഓലയുടെ ഞരമ്പുകൾക്ക് പച്ച നിറവും ഞരമ്പുകളുടെ ഇടയിലുള്ള ഭാഗം മഞ്ഞയുമാകുന്നതാണ് പ്രാരംഭലക്ഷണം. പിന്നീട് ഇലകൾ പൂർണമായും മഞ്ഞയാകുകയും കരിയുകയും ചെയ്യും. മഗ്നീഷ്യത്തിൻ്റെ അഭാവമാകാം കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇത് വിളവിനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
രോഗാവസ്ഥ കണ്ടെത്തുന്നതോടെ പ്രതിരോധപ്രവർത്തനങ്ങളും ആരംഭിക്കണമെന്ന് കാടുകുറ്റി കൃഷി ഓഫീസർ ഡോണ സ്‌കറിയ പറയുന്നു. മണ്ണിലെ അമ്ലം കുറയുന്നതോടെ നെൽച്ചെടിയിലെ വേരുകൾ ചീഞ്ഞ് മഗ്നീഷ്യം വലിച്ചെടുക്കാൻ കഴിയാതെ പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതിനു തുടക്കത്തിൽത്തന്നെ പരിഹാരം കണ്ടെത്തേണ്ടിവരും. വ്യാപനസാധ്യത ഇല്ലെന്നും ഓഫീസർ സൂചിപ്പിച്ചു.
കുലയിടം പാടശേഖരത്തിൽ ഏക്കറുകണക്കിന് നെല്ലിൽ ഇലകളിലെ മഞ്ഞപ്പ് ബാധിച്ചിട്ടുണ്ടെന്ന് കർഷകൻ ജനത പൗലോസ് പറഞ്ഞു. ഇതിനുപുറമേയാണ് ഇലചുരുട്ടിപ്പുഴുവും കൃഷിയെ ബാധിക്കുന്നത്. അടിക്കടിയുള്ള കൃഷിനാശം കർഷകർക്ക് കനത്ത സാമ്പത്തികബാധ്യതയാണ് വരുത്തുന്നത്. അതേസമയം നഷ്ടപരിഹാരം ഇല്ലാതെ പോകുന്നതും ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയുമുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു.
മഞ്ഞപ്പ്, പരിഹാരം ഇങ്ങനെ
മഗ്നീഷ്യം സൾഫേറ്റ് ഏക്കറിന് 32 കി.ഗ്രാം വിതറിക്കൊടുക്കുകയോ 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ തളിക്കുകയോ വേണം. കതിരാകാറായ പാടങ്ങളിൽ തളിക്കുന്നതാവും ഉചിതം.
മണ്ണിന്റെ അമ്ലത്വം കുറവായതിനാൽ ഇരുമ്പിൻ്റെ ആധിക്യം പൊതുവേ കാണുന്നുണ്ട്. ഇതുമൂലം വേര് നശിക്കുന്നുമുണ്ട്. ഇതും മഗ്നീഷ്യത്തിൻ്റെ ആഗിരണം കുറയുന്നതിനു കാരണമാണ്. കൃത്യമായി കുമ്മായം ഉപയോഗിക്കുക. പാടത്ത് വെള്ളം ഇടവിട്ട് കയറ്റിയിറക്കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്.
ഇരുമ്പിന്റെ ആധിക്യംമൂലം ഇലകളിൽ ചുവന്ന കുത്തുകൾപോലെ വരുന്ന സാഹചര്യത്തിൽ 10:0:45 (എസ്ഒപി) 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ തളിക്കുന്നത് നെൽച്ചെടികൾക്ക് ഉണർവ് നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











