പ്രച്ഛന്നവേഷത്തിൽ ഒന്നാമൻ ശിവരാജൻ
ഫോർട്ട്കൊച്ചി: പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ സംഘടിപ്പിച്ച കൊച്ചിൻ കാർണിവൽ റാലിയിൽ നിശ്ചലദൃശ്യത്തിനുള്ള ഒന്നാംസമ്മാനം, തോപ്പുംപടി ആതിര ആർട്‌സ് വെൽഫെയർ അസോസിയേഷൻ അവതരിപ്പിച്ച 'നീലി, രക്തദാഹിയായ കാവൽക്കാരി' എന്ന ദൃശ്യം നേടി. ജൂഡി ബിജു, സുരേഷ്, കുഞ്ഞുമോൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ഈ ദൃശ്യമൊരുക്കിയത്. രണ്ടാംസമ്മാനം തോപ്പുംപടി ആതിര ആർട്സ് ഒരുക്കിയ 'വയനാട് ഒരു ഓർമ്മ' എന്ന ദൃശ്യത്തിന് ലഭിച്ചു. എ.ആർ. സന്തോഷ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഈ ദൃശ്യമൊരുക്കിയത്.
ആദ്യകാലം മുതൽ കൊച്ചിൻ കാർണിവലിൽ പങ്കെടുത്തുവന്ന 'ആതിര' ടീം പിൽക്കാലത്ത് രണ്ടുടീമുകളായി തിരിഞ്ഞ് നിശ്ചലദൃശ്യങ്ങൾ ഒരുക്കുകയാണ്. ഇക്കുറി രണ്ടുസമ്മാനങ്ങളും ഇവർക്കുതന്നെ ലഭിച്ചു. മൂന്നാംസമ്മാനം 'വേട്ടയാടപ്പെടുന്ന മനുഷ്യർ അന്നും ഇന്നും' എന്ന ദൃശ്യം അവതരിപ്പിച്ച കൊച്ചിൻ സിൽവസ്റ്റർ ടീമിന് ലഭിച്ചു. കൊച്ചിൻ ജയകേരളം അവതരിപ്പിച്ച റോയൽ സർക്കസിനാണ് നാലാംസമ്മാനം. ഫീനിക്‌സ് കൊച്ചി അവതരിപ്പിച്ച യുദ്ധനിഴലിലെ ബാല്യങ്ങൾ എന്ന ദൃശ്യം അഞ്ചാംസമ്മാനവും നേടി. പ്രച്ഛന്നവേഷമത്സരം സിങ്കിൾ വിഭാഗത്തിൽ പഴയരീതിയിൽ മീൻപിടിക്കുന്ന തൊഴിലാളിയുടെ വേഷമണിഞ്ഞ വി.ആർ. ശിവരാജൻ ഒന്നാംസ്ഥാനം നേടി. മുളന്തുരുത്തി സ്വദേശിയായ ശിവരാജൻ 30 വർഷമായി പ്രച്ഛന്നവേഷമത്സരങ്ങളിൽ പങ്കെടുത്തുവരുകയാണ്. കഴിഞ്ഞ നാലുവർഷം തുടർച്ചയായി അത്തച്ചമയ പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. വാസുദേവ നിയോഗം അവതരിപ്പിച്ച വി.എഫ്. മാത്യുവിനാണ് രണ്ടാംസ്ഥാനം.
സുഭാഷ് ചന്ദ്രബോസിൻ്റെ സ്റ്റാച്യു വേഷമണിഞ്ഞ ബഷീറിനാണ് മൂന്നാംസ്ഥാനം. ഗോത്രവർഗക്കാരനായി വേഷമിട്ട ബിജു തോമസിന് നാലാംസ്ഥാനവും പട്ടേൽ ആയി വേഷമിട്ട സി.എസ്. സാജുവിന് അഞ്ചാംസ്ഥാനവും ലഭിച്ചു. ഗ്രൂപ്പ് പ്രച്ഛന്നവേഷവിഭാഗത്തിൽ പുരാതന റോമൻ വിവാഹം അവതരിപ്പിച്ച ഗ്രാൽഡൻ ആരോസിന് ഒന്നാംസ്ഥാനം ലഭിച്ചു. കൊയ്ത്തിനുവരുന്ന കർഷകരെ അവതരിപ്പിച്ച ഗോൾസൺ കാസ്കേഡിന് രണ്ടാംസ്ഥാനം ലഭിച്ചു. തല ഉയർത്താത്ത തലമുറയെ അവതരിപ്പിച്ച ലിറ്റിൽ ലിസ്ബന് മൂന്നാംസ്ഥാനവും ലഭിച്ചു. മേയർ വി.കെ. മിനിമോൾ സമ്മാനങ്ങൾ നൽകി. ഫോർട്ട്കൊച്ചി സബ് കളക്‌ടർ ഗ്രന്ഥ സായികൃഷ്ണ അധ്യക്ഷത വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












