കണ്ണമ്പ്ര : ഉയർന്നനിരപ്പിൽ സ്ഥിതിചെയ്യുന്ന ഏഴേക്കർ വിശാലമായ പാറപ്പുറവും ശിവക്ഷേത്രവും ഉൾപ്പെടുന്ന വാവുമലയിൽ ഇക്കോടൂറിസംപദ്ധതി നടപ്പാക്കുന്നതിനായി സ്ഥലം ഉപയോഗിക്കാൻ വിനോദസഞ്ചാവവകുപ്പിന് റവന്യൂവകുപ്പ് അനുമതിനൽകി.
റവന്യൂവകുപ്പിന്റെ പുറമ്പോക്കിൽ ഉൾപ്പെട്ടിട്ടുള്ളതാണ് വാവുമല, ഭൂമി വിനോദ സഞ്ചാരവകുപ്പിന് ഉപയോഗത്തിനായി കൈമാറിയെങ്കിലും ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനുതന്നെയായിരിക്കും. വ്യവസ്ഥപ്രകാരം സ്ഥലം സംരക്ഷിക്കേണ്ട ചുമതല വിനോദസഞ്ചാരവകുപ്പിനാണ്. സംസ്ഥാനബജറ്റിൽ വകയിരുത്തിയിട്ടുള്ള ഒന്നരക്കോടി രൂപ ചെലവിലാണ് വാവുമലയിൽ ടൂറിസംപദ്ധതി നടപ്പാക്കുക. ഫെബ്രുവരിയോടെ കരാർ നടപടി പൂർത്തിയാക്കി, വരുന്ന ഓണക്കാലത്തിനുമുൻപായി ജോലികൾ ചെയ്യുകയാണ് ലക്ഷ്യമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു.
പാറയ്ക്കുചുറ്റും സംരക്ഷണമതിൽ, ബൈനോക്കുലർ പോയിന്റ്, കുട്ടികളുടെ പാർക്ക്, കൽമണ്ഡപം, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ, ശൗചാലയം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ പദ്ധതിരൂപരേഖയാണ് വാവുമലയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്, പോത്തുണ്ടി അണക്കെട്ടിന്റെ വിദൂരക്കാഴ്‌ച, കുതിരാൻ മലയുടെ താഴ്വാരം, കിഴക്കഞ്ചേരി മേഖലയിലെ മലമുകളിൽനിന്നുള്ള വെള്ളച്ചാട്ടം തുടങ്ങിയവ ഇവിടെനിന്ന് കാണാം.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കരയ്ക്കുസമീപമാണ് വാവുമല സ്ഥിതി ചെയ്യുന്നത്. പന്നിയങ്കരയിൽനിന്ന് വാവുമലയിലേക്കുള്ള വഴിക്കായി 12 പേർ 49 സെന്റ് സൗജന്യമായി വിട്ടുനൽകിയിട്ടുണ്ട്. വഴി നിർമിക്കുന്നതിനായി 46 ലക്ഷം രൂപ എംഎൽഎ അനുവദിച്ചിട്ടുണ്ട്. ടൂറിസംവികസനത്തിനൊപ്പം ഇവിടം തീർഥാടനകേന്ദ്രംകൂടിയായി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












