കൊല്ലം: കുണ്ടറയെന്ന ഗ്രാമത്തിൽ തുടങ്ങിയ സംരംഭം വിദേശങ്ങളിലേക്കും വ്യാപിക്കുന്നു. ഹൃദയതാളം നിരീക്ഷിക്കുന്ന 'ബയോകാൽക്കുലസ്' എന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ആരോഗ്യമേഖലയിലെത്തിച്ച വാഫർചിപ്സ‌് എന്ന സംരംഭമാണ് പുതിയ വാതായനങ്ങൾ തുറക്കുന്നത്.
ഇൻഡൊനീഷ്യയും ബംഗ്ളാദേശും കഴിഞ്ഞ് ഓസ്ട്രേലിയയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി. പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
2016-ലാണ് സ്ഥാപനം തുടങ്ങിയത്. കെഎസ്ഇബിയിൽ സബ്എൻജിനിയർ ആയിരുന്ന ആർച്ചുവും അടൂർ എസ്.എൻ പോളിടെക്നിക്കിൽ അധ്യാപികയായിരുന്ന സോണിയയും ജോലി രാജിവെച്ചാണ് സംരംഭത്തിലേക്ക് കടക്കുന്നത്. തുടക്കത്തിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലായിരുന്നു ശ്രദ്ധ. 2019 മുതലാണ് ആരോഗ്യരംഗത്തേക്ക് കടന്നത്. മെഡിക്കൽ ഉപകരണമായതിനാൽ ഒട്ടേറെ പരീക്ഷണങ്ങൾക്കുശേഷമാണ് അംഗീകാരം ലഭിച്ചത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ്റെയും ശ്രീചിത്രപോലുള്ള ആശുപത്രികളുടെയും സഹകരണം കൂടിയായപ്പോൾ ആശുപത്രികളും ഡോക്‌ടർമാരും കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയെന്ന് വാഫർചിപ്‌സിൻ്റെ സാരഥികളായ സോണിയാ മോഹൻദാസും ആർച്ചു എസ്.വിജയയും പറഞ്ഞു.
'ഹോൾട്ടർ' എന്ന ഉപകരണമായിരുന്നു പലയിടത്തും ഉപയോഗിച്ചിരുന്നത്. അതിൻ്റെ വലുപ്പവും വയറുകളടക്കം അനുബന്ധ ഉപകരണങ്ങളുമായിരുന്നു പ്രായോഗിക ബുദ്ധിമുട്ടുകൾ. ഇതെല്ലാം പരിഹരിക്കുന്ന ഉപകരണമാണ് ബയോകാൽക്കുലസ്.
നാലിഞ്ച് വലുപ്പത്തിൽ, രണ്ട് മില്ലിമീറ്റർ മാത്രം ഉയരമുള്ള ഈ ഉപകരണം നെഞ്ചിൽ ഒട്ടിച്ചുവെക്കാം. ഹൃദയതാളം കൃത്യമായി രേഖപ്പെടുത്തി ബ്ലൂടൂത്ത് വഴി സ്‌മാർട്ട് ഫോണിലും സെർവറിലും സേവ് ചെയ്യും. ഇത് വിലയിരുത്തുന്നതും ഇവിടെത്തന്നെ. ഒരാൾക്ക് ഉപയോഗിച്ചശേഷം അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്‌ത് മറ്റൊരാൾക്ക് ഉപയോഗിക്കാം.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം ഇപ്പോൾ 36 ജീവനക്കാരുണ്ട്. മറ്റുരാജ്യങ്ങളിൽ ഇരുന്ന് 'വർക് ഫ്രം ഹോം' ചെയ്യുന്നവരുമുണ്ട്. ഉപകരണം നിർമിക്കുന്നത് ഇവിടെത്തന്നെയാണ്.
നിലവിൽ സമാനമായ വിദേശനിർമിത ഉപകരണങ്ങളും ലഭ്യമാണ്. ശരീരത്തിനകത്ത് വെച്ചുപിടിപ്പിക്കുന്ന ചിപ്പുകൾ പോലുള്ളവയുമുണ്ടെന്ന് ഹൃദയാരോഗ്യ വിദഗ്ധനായ ഡോ.എൻ. പ്രതാപ്‌കുമാർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











