തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി, ഹിയറിങ്ങിനുശേഷം പട്ടികയിൽനിന്ന് ഒഴിവാക്കിയാൽ വോട്ടറോട് കൃത്യമായ കാരണംപറയണം. ഹിയറിങ്ങിന് സമയം നിശ്ചയിച്ച് ബിഎൽഒമാർ മുഖേന നൽകുന്ന നോട്ടീസിലും ഹാജരാകേണ്ടതിൻ്റെ കാരണം അറിയിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
എന്യുമറേഷൻ ഫോമിൽ നൽകിയ വിവരം പൂർണമല്ലങ്കിലോ തെറ്റാണെങ്കിലോ 2002-ലെ വോട്ടർ പട്ടികയുമായി ചേരുന്നില്ലെങ്കിലോ ഹിയറിങ് ഉണ്ടാകും. 2002-ലെ പട്ടികയുമായി ഒത്തുചേരാത്ത 19.32 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരിൽ എല്ലാവർക്കും ഹിയറിങ് വേണ്ടിവരില്ലെന്നാണ് കമ്മിഷൻ പറയുന്നത്. എല്ലാവർക്കും തിരിച്ചറിയൽ രേഖയുള്ളതിനാൽ ഹിയറിങ്ങിനെത്തിയാൽത്തന്നെ പ്രശ്‌നങ്ങളുണ്ടാകില്ല. കൃത്യമായ രേഖ ഹാജരാക്കുന്നവർ വോട്ടർ പട്ടികയിൽനിന്ന് പുറത്താകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
ഹിയറിങ്ങിന് രണ്ട് അവസരം
ഹിയറിങ്ങിന് ബിഎൽഒ വഴി നോട്ടീസ് നൽകിത്തുടങ്ങി. ഏഴുദിവസത്തിനകം എത്തണം. ഇവർ കമ്മിഷൻ പറയുന്ന 12 രേഖകളിൽ ഒരെണ്ണം കൊണ്ടുവരണം. നോട്ടീസിൽ പറയുന്ന സമയത്ത് ഹിയറിങ്ങിന് എത്താനാകാത്തവർക്ക് ഒരുതവണകൂടി അവസരം നൽകും. ബിഎൽഎമാർക്കും വോട്ടറുടെ രേഖ ഹിയറിങ്ങിന് ഹാജരാക്കാം. കൂടുതൽപേർക്ക് എത്താൻ പറ്റുന്ന പൊതുസ്ഥലത്തോ വോട്ടറുടെ ബൂത്തിൽത്തന്നെയോ സമയം നിശ്ചയിച്ച് ഹിയറിങ്ങിന് സൗകര്യമൊരുക്കും.
പരാതി പരിശോധിക്കാൻ മുതിർന്ന ഐഎഎസുകാരുടെ സംഘം
തിരുവനന്തപുരം: വോട്ടർപട്ടികയെപ്പറ്റിയുള്ള പരാതികൾ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച മുതിർന്ന ഐഎഎസുകാരായ നിരീക്ഷകർ പരിശോധിക്കും. ഏതെങ്കിലും പ്രദേശത്ത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ താത്പര്യത്തിനൊത്ത് വോട്ടർമാരെ ചേർത്തിട്ടുണ്ട് എന്നതടക്കമുള്ള പരാതികളും നിരീക്ഷകരുടെ പരിഗണനയിൽവരും. ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് വോട്ടുമാറ്റിയവരുടെ കാര്യത്തിൽ കടുത്തപരിശോധനയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി. രാജമാണിക്യത്തിനാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കെ. ബിജുവിനും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ടിങ്കു ബിസ്വാളിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കെ. വാസുകിക്കുമാണ് ചുമതല.
ഹിയറിങ്ങിന് നോട്ടീസ് നൽകുന്ന ഘട്ടത്തിലാണ് ജില്ലകളിൽ നിരീക്ഷകരുടെ ആദ്യസന്ദർശനം. ഇആർഒമാർ പരാതികൾ പരിഹരിക്കുന്ന ഘട്ടത്തിലാണ് രണ്ടാംസന്ദർശനം. ബിഎൽഒമാരുടെ പ്രവർത്തനറിപ്പോർട്ട് പരിശോധിച്ച് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മൂന്നാമതെത്തുക. പരാതികളുയർന്ന ബൂത്തുകളിലും നിരീക്ഷകരെത്തും.
ആദ്യസന്ദർശനത്തിൽ എംപിമാർ, എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും. പരാതികൾ പരിശോധിക്കുന്നതിലും നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും. ജില്ലാശരാശരിയെക്കാൾ ഒരു ശതമാനത്തിലധികമോ മൂന്നു ശതമാനത്തിലധികമോ പേരുകൾ ഒഴിവാക്കിയതോ ചേർത്തതോ ആയ നിയമസഭാ മണ്ഡലങ്ങളിൽ കളക്ടർമാരുടെ റിപ്പോർട്ടുകളും പരിശോധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















