മലപ്പുറം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിയമിതരായ പൊതു നിരീക്ഷകന്റെയും ചെലവ് നിരീക്ഷകരുടെയും യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്‌ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ കളക്‌ടറുടെ ചേംബറിൽ ചേർന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിരീക്ഷകർ ജില്ലയിൽ ക്യാമ്പുചെയ്‌ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും നിരീക്ഷിക്കും.
ആറു ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ചെലവ് നിരീക്ഷണം. കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറാണ് ജില്ലാതല ചെലവ് നിരീക്ഷണത്തിന്റെ നോഡൽ ഓഫീസർ.
ഇതിനുപുറമെ അനധികൃതവും സംശയാസ്‌പദവുമായ പണമിടപാടുകൾ, അനധികൃത മദ്യ-മയക്കുമരുന്ന് കടത്ത്, തെറ്റായ രീതികളിൽ വോട്ടർമാരെ സ്വാധീനിക്കൽ തുടങ്ങിയവയും നിരീക്ഷിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശപ്രകാരം സ്ഥാനാർഥികൾ ചെലവുകൾ പരിമിതപ്പെടുത്തണമെന്നും ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും കളക്‌ടർ അഭ്യർഥിച്ചു.
ചെലവഴിക്കാവുന്ന തുക ഇങ്ങനെ
തദ്ദേശസ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നവർ നിർദിഷ്ട മാതൃകയിൽ തിരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകൾ യഥാസമയം എഴുതി സൂക്ഷിക്കണം. ചെലവ് നിരീക്ഷകർ ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കണം.
ഗ്രാമപ്പഞ്ചായത്തിലേക്കു മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്ക് പരമാവധി 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി 75,000 രൂപയും ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നയാൾക്ക് പരമാവധി 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്നത്. സ്ഥാനാർഥികൾ സൂക്ഷിക്കുന്ന വരവ് ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം 30 ദിവസത്തിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുൻപാകെ സമർപ്പിക്കണം. ഇതിൽ വീഴ്‌ചവരുത്തുന്നവരെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യരാക്കും.
യോഗങ്ങളിൽ ആർഭാടം വേണ്ടാ
സ്ഥാനാർഥികളുടെ പ്രചാരണയോഗങ്ങളിൽ അമിതമായ പണത്തിന്റെ സ്വാധീനവും ആർഭാടവുമുണ്ടോയെന്ന് നിരീക്ഷിക്കും. നടത്തുന്ന യോഗങ്ങളുടെ രീതിക്ക് അനുയോജ്യമായ തുകയാണോ ദിനംപ്രതിയുള്ള കണക്കിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും നിരീക്ഷകർ കണക്കുകൾ വാങ്ങി പരിശോധിക്കും.
സ്ഥാനാർഥികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അച്ചടിച്ച നോട്ടീസുകൾ, ചുമർപരസ്യങ്ങൾ, ബാനറുകൾ, കമാനങ്ങൾ, നടത്തിയ യോഗങ്ങൾ, മറ്റു പരിപാടികൾ തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കുകയും അന്വേഷണം നടത്തുകയുംചെയ്യും.
ചെലവ് നിരീക്ഷകൻ ആവശ്യപ്പെടുമ്പോൾ അതുവരെയുള്ള കണക്കുകൾ സ്ഥാനാർഥിയോ എജന്റോ ഹാജരാക്കണം.
സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് നോട്ടീസുകളിലും ലഘുലേഖകളിലും പ്രസാധകന്റെയും പ്രസ് ഉടമയുടെയും വിശദാംശം, അച്ചടിച്ച കോപ്പികളുടെ എണ്ണം മുതലായ വിവരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതടക്കമുള്ള ചുമതലകൾ ചെലവ് നിരീക്ഷകർ നിർവഹിക്കും.
യോഗത്തിൽ പൊതുനിരീക്ഷകനായ പി.കെ. അസിഫ്, ചെലവ് നിരീക്ഷകരായ വിനോദ് ശ്രീധർ, മുഹമ്മദ് റിജാം, എം.ആർ. ധന്യ, കെ. സുനിൽകുമാർ, തോമസ് സാമുവൽ, എ. നൗഷാദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ ഇ.ആർ. ജയന്തി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ആർടിഒ ബി. ഷരീഫ്, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഇ. ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

