ശബരിമല: ഭക്തസഹസ്രങ്ങൾ ദർശനത്തിനെത്തിയതോടെ ശബരിമലയിൽ
പോലീസിന്റെ നിയന്ത്രണങ്ങൾ പാളി, ക്യൂ കോംപ്ലക്സ‌് അടക്കമുള്ളിടങ്ങളിൽനിന്ന് ഇരുമ്പുവേലികൾക്കിടയിലൂടെയും മറ്റും ആയിരക്കണക്കിന് ഭക്തർ പലവഴികളിലൂടെ നടപ്പന്തലിലേക്ക് എത്തിയതോടെ സന്നിധാനത്തും പരിസരത്തും വൻതിരക്കുണ്ടായി. നിയന്ത്രണം ഫലപ്രദമാക്കാൻ, വിശ്രമത്തിലുണ്ടായിരുന്നവരടക്കം മുഴുവൻ പോലീസുകാരെയും നടപ്പന്തലിലേക്ക് വിളിപ്പിച്ചു.
കൂടുതൽ ഭക്തരെ കടത്തിവിട്ട് ദർശനം ഉറപ്പാക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ മഹാകാണിക്കയ്ക്കുസമീപത്തെ വഴിയും തുറന്നുകൊടുത്തു. പതിനെട്ടാംപടി കയറാതെതന്നെ പലരും ദർശനം നടത്തി. ആഴിക്ക് സമീപത്തും പതിനെട്ടാംപടിയിലും സമീപത്തും തീർഥാടകർ നിറഞ്ഞതോടെ, ചിലർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. കുട്ടികളും പ്രായമായവരും തിരക്കിൽ വലഞ്ഞു. ഉന്തിലും തള്ളിലുംപെട്ട് കുട്ടികളെ കാണാതാകുകയും ചെയ്തു. ദർശനം കഴിഞ്ഞവർ എത്രയും പെട്ടെന്ന് സന്നിധാനത്തുനിന്നും പരിസരത്തുനിന്നും മടങ്ങണമെന്ന് പലഭാഷകളിലായി അറിയിപ്പുകൾ തുടർച്ചയായി നൽകിയെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 3500 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
സന്നിധാനവും പരിസരവും മണ്ഡലകാലാരംഭത്തിൽത്തന്നെ ദ്രുതകർമസേനയുടെയും ദേശീയദുരന്തനിവാരണ സേനാംഗങ്ങളുടെയും നിയന്ത്രണത്തിലാകാറുള്ളതാണ്. എന്നാൽ, ഇത്തവണ സേനാംഗങ്ങൾ എത്താൻ വൈകിയതും പ്രതിസന്ധിക്കിടയാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ സേനാംഗങ്ങൾ എത്തുമെന്നാണ് അറിയിച്ചത്.
ശ്വാസംനിലയ്ക്കും കാഴ്ച
പമ്പ
തിങ്കളാഴ്ചമുതൽ ഭക്തജനപ്രവാഹമായിരുന്നു. പുലർച്ചെയും അനേകംപേർ മലകയറിയെത്തി. പമ്പയിലേക്ക് ബസുകളിൽ കൂടുതൽ ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു. ഇതോടെ തിരക്ക് നിയന്ത്രണാതീതമായി
നിലയ്ക്കൽ
ചൊവ്വാഴ്‌ച ഉച്ചയോടെ നിലയ്ക്കലിലെ പാർക്കിങ് മൈതാനവും നിറഞ്ഞു
സന്നിധാനം
സന്നിധാനത്തെ തിരക്കുമൂലം നടപ്പന്തലിൽനിന്ന് തീർഥാടകരെ പതിനെട്ടാംപടി കടത്തിവിടാൻ താമസമുണ്ടായി. ഇതുമൂലം മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച രാത്രി എട്ടുമണിക്കൂർവരെ അയ്യപ്പന്മാർ കാത്തുനിൽക്കേണ്ടിവന്നിരുന്നു.
നടപ്പന്തൽ
ഭക്ഷണവും വെള്ളവും കിട്ടാതെ, ഇരിക്കാൻപോലും കഴിയാതെ വിഷമിച്ചവർ വരിനിന്ന ഭാഗങ്ങളിൽനിന്ന് കൂട്ടമായി പുറത്തിറങ്ങി നടപ്പന്തലിലേക്കെത്തി. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പോലീസുകാർ.
പതിനെട്ടാംപടി
പതിനെട്ടാംപടിയിലൂടെ ഒരുമിനിറ്റിൽ 80 മുതൽ 90 വരെ ഭക്തരെ കടത്തിവിട്ടാലേ തിരക്ക് നിയന്ത്രിക്കാനാകൂ. നിലവിൽ 60 പേരെവരെ മാത്രമാണ് കയറ്റിവിടാൻ കഴിയുന്നത്. ഇതും തിരക്കുകൂടാൻ കാരണമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)

