പാലക്കാട് ഉത്സവം കൊടിയേറിയ നാളിൽ വൈകീട്ട് കല്പാത്തിയിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. ഗ്രാമക്ഷേത്രങ്ങളിലും രഥവീഥികളിലുമെല്ലാം ശനിയാഴ്ച രാത്രിയും ആളുകൾ നിറഞ്ഞു. ഗ്രാമദേവതകളുടെ എഴുന്നള്ളത്ത് കാണാനും തിരക്കുണ്ടായിരുന്നു. മൂന്നാം തേരുനാളായ 16 വരെയും വീഥികളിൽ തിരക്കേറുമെന്നതിനാൽ മഴ മാറിയ സാഹചര്യം അനുകൂലമാക്കി പാതയോരങ്ങളിൽ സാധനങ്ങളുമായി കച്ചവടക്കാർ നിരന്നുതുടങ്ങി.
പഴയകല്പാത്തിയിൽ സ്വർണ ധ്വജസ്തംഭം
പഴയകല്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ രഥോത്സവത്തിന് കൊടിയേറ്റിയത് സ്വർണംപൂശിയ ധ്വജസ്‌തംഭത്തിൽ ഗ്രാമക്ഷേത്രങ്ങളിൽ ആദ്യമായാണ് സ്വർണ ധ്വജസ്‌തംഭം സ്ഥാപിക്കുന്നതെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ് പറഞ്ഞു. 56 അടി ഉയരത്തിലാണ് പുതിയ ധ്വജസ്തംഭം സ്ഥാപിച്ചിരിക്കുന്നത്. മുൻപ് ഇവിടെ ചെമ്പ് പൂശിയ ധ്വജസ്‌തംഭമായിരുന്നു. രഥോത്സവ കൊടിയേറ്റ് കാണാൻ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്‌ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ഡോ. പി. സരിൻ തുടങ്ങിയവരും കല്പാത്തിയിൽ എത്തിയിരുന്നു.
പുതിയകല്പാത്തിയിൽ നൃത്തസംഗീതോത്സവം തുടങ്ങി
പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തിന് തിരിതെളിഞ്ഞു. സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. ആദ്യദിനം വി.സി. ശ്രീനിധി, പൂജ എന്നിവരുടെ ഭരതനാട്യം അരങ്ങേറി. തുടർന്ന് അനഹിത, അപൂർവ എന്നിവർ അവതരിപ്പിച്ച സംഗീതക്കച്ചേരിയുമുണ്ടായിരുന്നു.
16 വരെ എല്ലാദിവസവും വൈകീട്ട് അഞ്ചരമുതൽ രാത്രി ഒൻപതുവരെയാണ് നൃത്തസംഗീതോത്സവം. 22 പരിപാടികളിലായി 180-ലധികം കലാകാരന്മാർ അണിനിരക്കും. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമസമൂഹം പ്രസിഡന്റ് കെ.എസ്. കൃഷ്ണ അധ്യക്ഷനായി. വേദപുരോഹിതരായ രാംകുമാർ ശിവാചാര്യർ, കെ.വി. വെങ്കിടേശ്വര ശർമ, സുഹാസ് വാധ്യാർ എന്നിവർ സംസാരിച്ചു.
ദേശീയ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കല്പാത്തി ദേശീയ സംഗീതോത്സവം ഞായറാഴ്ച തുടങ്ങും. 13 വരെയാണ് സംഗീതോത്സവം.
കല്പാത്തി ചാത്തപ്പുരം മണിഅയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിക്കുന്ന മൃദംഗം മാസ്ട്രോ ഗുരു കാരൈക്കുടി ആർ. മണി നഗറാണ് വേദി. രാവിലെ 10.30 ന് ത്യാഗരാജ ആരാധനയും പഞ്ചരത്ന കീർത്തനാലാപനവും നടക്കും. വൈകീട്ട് ആറിന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന്, ഏഴിന് എസ്. മഹതിയുടെ സംഗീതക്കച്ചേരി അരങ്ങേറും.
റോഡിലെ നിരപ്പുവ്യത്യാസം പരിഹരിച്ചു തുടങ്ങി
കല്പാത്തി രഥപ്രയാണ വീഥിയിലെ ടാറിങ്ങിനെ തുടർന്നുണ്ടായ നിരപ്പുവ്യത്യാസ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങി.
നഗരസഭയുടെ മേൽനോട്ടത്തിൽ റോഡ് ടാറിങ് നടത്തിയതുമൂലം റോഡും തറയും തമ്മിലുള്ള ഉയരത്തിൽ വ്യത്യാസം വന്നിരുന്നു.
ഇത് രഥപ്രയാണത്തിന് ഉൾപ്പെടെ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് നഗരസഭാ അധികൃതർ ഇടപെട്ട് ചാത്തപുരം മുതൽ പഴയകല്പാത്തിവരെ പലഭാഗങ്ങളിലെയും കോൺക്രീറ്റ് ഇട്ട് പ്രശ്നം പരിഹരിച്ചു. തുടങ്ങിയത്.
കല്പാത്തിയിൽ ഇന്ന്
* വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം വിശാലാക്ഷീസമേത വിശ്വനാഥ സ്വാമിക്ക് ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാര ദീപാരാധന, യാഗശാല പൂജ, വേദപാരായണം രാവിലെ 7.00, ഷോഡശ ഉപചാരപൂജ, വിശേഷാൽ അലങ്കാരം, വേദപാരായണം, ഗ്രാമപ്രദക്ഷിണം വൈകീട്ട് 6.00.
* പഴയകല്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രം- വേണുഗോപാല അലങ്കാരം, വിഘ്‌നേശ്വരപൂജ സങ്കല്പം രാവിലെ 8.30, കളഭാഭിഷേകം 11.00, എഴുന്നള്ളത്ത് രാത്രി 8.30
* പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം- വേദപാരായണം, രുദ്രാഭിഷേകം രാവിലെ 8.00, വേദപാരായണം വൈകീട്ട് 4.00, ക്രമാർച്ചന 6.45, ഗ്രാമപ്രദക്ഷിണം രാത്രി 9.00.
ചാത്തഃപുരം പ്രസന്നമഹാഗണപതി ക്ഷേത്രം- മഹാഗണപതി ഹോമം, യാഗശാല പുണ്യാഹം രാവിലെ 6.00, നിത്യപൂജ 6.30, രുദ്രാഭിഷേകം അഗ്നിആരാധന, ചതുർവേദ പാരായണം 8.30, യാഗശാല പുണ്യാഹം വൈകീട്ട് 6.00, അഗ്നി ആരാധന, ചതുർവേദ പാരായണം 7.00, ഗ്രാമപ്രദക്ഷിണം 9.00
വേദിയിൽ ഇന്ന്
* വൈകീട്ട് 5.30- കോലാട്ടം (ശാരദാംബാൾ കോലാട്ടം ഗ്രൂപ്പ്, കല്പാത്തി)
* 5.30- ഭരതനാട്യം (ജ്വാലിക, ചെന്നൈ)
* 6.30- സംഗീതക്കച്ചേരി (ചരണ്യ മണി ആദിത്യ)
* 7.30- ശാസ്ത്രീയനൃത്തം (ധന്യപ്രമ്പാദ്)
* 8.00- സംഗീതക്കച്ചേരി (ജാനകി രാമചന്ദ്രൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

