തിരുവനന്തപുരം: തീവണ്ടിയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന
മുറവിളിയുടെ ഗൗരവംകൂട്ടി അക്രമങ്ങൾ തുടരുന്നു. കേരളത്തെ ഞെട്ടിച്ച സൗമ്യയുടെ കൊലപാതകത്തിന് 14 വർഷത്തിനിപ്പുറവും സമാനരീതിയിൽ സ്ത്രീകൾ തീവണ്ടിപ്പാളത്തിലേക്ക് അരക്ഷിതരായി തള്ളിവീഴ്‌ത്തപ്പെടുന്നതിന്റെ തുടർച്ചയായി, ഞായറാഴ്ച്‌ചത്തെ സംഭവം.
ഞായറാഴ്ച്‌ച രാത്രി വർക്കലയിൽ പാളത്തിലേക്ക് ചവിട്ടിവീഴ്ത്തപ്പെട്ട ശ്രീക്കുട്ടി (22) തിരുവനന്തപുരം മെഡിക്കൽകോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ അതിഗുരുതരാവസ്ഥയിലാണ്. ശ്രീക്കുട്ടിയെ വീഴ്ത്തിയശേഷം കൂട്ടുകാരി അർച്ചനയെയും കീഴ്പ്‌പെടുത്തി തള്ളിയിടാൻ പ്രതി ശ്രമിച്ചെങ്കിലും അവർ ഭാഗ്യത്തിന് രക്ഷപ്പെട്ടു. അർച്ചനയ്ക്കൊപ്പം ആലുവയിൽ ഭർത്താവിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി.
തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വർക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലയോട് സ്വദേശിനിയാണ് ശ്രീക്കുട്ടി ശൗചാലയത്തിൽപ്പോയി മടങ്ങിയ പെൺകുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടിൽ സുരേഷ് കുമാർ (50) ചവിട്ടി പുറത്തേക്കുവീഴ്ത്തുകയായിരുന്നു.
വാതിൽക്കൽനിന്ന് മാറാൻ പറഞ്ഞതിൻ്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ, തീവണ്ടിയുടെ വാതിൽക്കൽവെച്ച് കാര്യമായ വാക്‌തർക്കം നടന്നതായി സഹയാത്രികർ പറയുന്നില്ല. മദ്യലഹരിയിലായിരുന്നു തൻ്റെ പ്രവൃത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റിപ്പറയുന്നുമുണ്ട്. സുരേഷ് കുമാറിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തു.
മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ശ്രീക്കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ബെംഗളൂരുവിൽ നിന്ന് സംഭവമറിഞ്ഞെത്തിയ അമ്മ പ്രിയദർശിനി മകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു.
തിങ്കളാഴ്ച മൊഴിയെടുക്കാൻ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും അതിന് കഴിഞ്ഞില്ല. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും ശ്രീക്കുട്ടിക്കുണ്ട്. അപകടനില ഇനിയും തരണം ചെയ്‌തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു, മജിസ്ട്രേറ്റിൻ്റെ വീട്ടിൽ തിങ്കളാഴ്ച്‌ച രാത്രി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
യാത്രക്കാർ അരക്ഷിതരാണ്...
വനിതാ കംപാർട്ട്മെൻ്റ്, തീവണ്ടികളിൽ മധ്യത്തിലാക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ടെങ്കിലും പാസഞ്ചർ തീവണ്ടികളിൽ പലതിലും ഇപ്പോഴും അവസാനഭാഗത്താണ്
സായുധരായ രണ്ടു വനിതാ പോലീസുകാരെ കംപാർട്ട്‌മെൻ്റിൽ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നും സുരക്ഷാവിവരങ്ങൾ കൈമാറുന്നതിന് ആധുനിക സംവിധാനം ഉപയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. തീവണ്ടിയിൽ അപായ ബട്ടൺ സ്ഥാപിക്കുക, ഹെൽപ്‌പ്ലൈൻ പ്രവർത്തനം സജീവമാക്കുക തുടങ്ങിയവയും പ്രധാന നിർദേശങ്ങളായിരുന്നു. പലതും നടപ്പായില്ല.
തീവണ്ടികളിൽ കേരളാ പോലീസിന്റെ പ്രത്യേകസംഘത്തെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന് 2013-ൽ മോൻസ് ജോസഫ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തെങ്കിലും പ്രാവർത്തികമായില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി സംസ്ഥാനസർക്കാർ തയ്യാറാക്കണമെന്ന നിർദേശത്തോടും അവഗണനയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















