മൂന്നാർ: മൂന്നാർ കാണാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുംചെയ്ത സംഭവത്തിൽ കൃത്യവിലോപത്തിന് രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഉൾപ്പെട്ട ആറ് ടാക്സി ഡ്രൈവർമാർക്കെതിരേ ജാമ്യമില്ലാകുറ്റം ചുമത്തി കേസും എടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്‌തു. റിസ്‌വി കോളേജ് ഓഫ് ആർട്ട് ആൻഡ് സയൻസിലെ അസി.പ്രൊഫസർ ജാൻവിക്കാണ് ഒക്ടോബർ 30-ന് മോശം അനുഭവം ഉണ്ടായത്. മടങ്ങിപ്പോകുന്നതിനിടെ ഇവർ വന്ന ഓൺലൈൻ ടാക്‌സി, ഒരുകൂട്ടം ടാക്‌സി ഡ്രൈവർമാർ മൂന്നാറിൽ തടഞ്ഞു. ഇതിൽ പോകാനാകില്ലെന്നും തങ്ങളുടെ യൂണിയൻ്റെ ടാക്സിയിൽ പോകണമെന്നും ഇവർ ശഠിച്ചു. ഇതോടെ തർക്കമായി. സഹായത്തിന് പോലീസിനെ വിളിച്ചെങ്കിലും അവർ അക്രമികൾക്കൊപ്പം ചേർന്നെന്ന് ജാൻവി ആരോപിച്ചു. ഇവരുടെ നിർബന്ധപ്രകാരം പ്രാദേശിക ടാക്‌സിയിൽ ഭയപ്പാടോടെ യാത്ര ചെയ്യേണ്ടിവന്നതായും അവർ ആരോപിച്ചു. സംഭവത്തിൽ നടപടി എടുക്കാതിരുന്ന മൂന്നാർസ്റ്റേഷനിലെ എസ്‌ഐ സാജു പൗലോസ്, എഎസ്ഐ ജോർജ് കുര്യൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്ന് പ്രഥമദൃഷ്ട‌്യാ കണ്ടെത്തിയതിനാലാണ് നടപടി.
തെന്മല സ്വദേശി കെ.വിനായകൻ(44), ദേവികുളം ലക്കാട് സ്വദേശി പി. വിജയകുമാർ(41) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. സംഘത്തിലുള്ള മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇനി മൂന്നാറിലേക്കില്ലെന്ന് വീഡിയോസന്ദേശം
ഓൺലൈൻ ടാക്സി സർവീസിലാണ് ആലപ്പുഴയിൽനിന്ന് ഇവർ മൂന്നാറിലെത്തിയത്. ഇതിൽതന്നെ തിരികെ പോകാൻ ശ്രമിച്ചപ്പോൾ ഓൺലൈൻ ടാക്‌സിയിൽ മൂന്നാറിൽനിന്ന് യാത്രക്കാരെ കയറ്റാൻ അനുമതിയില്ലെന്ന് ചിലർ അറിയിച്ചു. തുടർന്ന് മൂന്നാറിൽനിന്ന് അല്പം മാറി മറ്റൊരു സ്ഥലത്തെത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അങ്ങനെ വാഹനം അവിടെയെത്തിച്ച്, കയറി പോകാൻ തുടങ്ങുമ്പോഴാണ് ഒരുസംഘം ടാക്സി ഡ്രൈവർമാർ എതിർത്തത്. ഓൺലൈൻ ടാക്‌സി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു.
ഇതോടെ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ നടപടി എടുത്തില്ല. ഭീഷണിപ്പെടുത്തിയ ഡ്രൈവറുടെ കാറിൽതന്നെ നിർബന്ധമായി കയറ്റിവിട്ടു. അല്പംപോലും സുരക്ഷയില്ലാതെയും ഭയപ്പെട്ടുമാണ് കാറിൽ യാത്രചെയ്തതെന്നും യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തി. മൂന്നാറിൽ സംഭവിച്ചത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. മുന്നാർ മനോഹരമായ സ്ഥലമാണെങ്കിലും സുരക്ഷിതത്വമില്ലാത്തതിനാൽ വീണ്ടും ഇവിടേക്കില്ലെന്നും ജാൻവി പറഞ്ഞു.
പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ജാൻവി ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















