അടൂർ: പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ജില്ലയിലെ
ചെറുകിട റബ്ബർ കർഷകർ പ്രതിസന്ധിയിൽ നിലവിൽ റബ്ബറിന് തരക്കേടില്ലാത്ത വില ലഭിക്കുന്നുണ്ട്. ആർഎസ്എസ് 4-ന് കോട്ടയം റബ്ബർ മാർക്കറ്റ് കഴിഞ്ഞ ദിവസത്തെ വില 189 രൂപയാണ്. ആർഎസ്‌എസ് 5-ന് 185. റബ്ബറിൻ്റെ നിലവാരം അനുസരിച്ച് ചെറുകിട കർഷകർക്ക് ശരാശരി 180-183 രൂപയൊക്കെ വില ലഭിക്കുന്നുണ്ട്. പക്ഷേ, വിലസ്ഥിരതയുടെ നേട്ടം ജില്ലയിലെ കർഷകർക്ക് മുതലാക്കാനാകുന്നില്ല. കാലാവസ്ഥാ വ്യതിയാനം കാരണം ഈ വർഷം കൃത്യമായി റബ്ബർവെട്ട് നടത്താൻ സാധിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
ശരാശരി 140 വെട്ടുവരെ ഒരുവർഷം ലഭിക്കേണ്ടതാണ്. എന്നാൽ, ഈ വർഷം പലർക്കും 30 വെട്ടുപോലും ലഭിച്ചിട്ടില്ല. തുടർച്ചയായ മഴ തന്നെയാണ് പ്രധാന പ്രശ്നം. ഈ വർഷം ജൂൺമുതൽ ഒക്‌ടോബർ വരെ മഴ മാറിനിന്ന ദിവസങ്ങൾ വളരെ കുറവാണ്. വേനൽക്കാലത്തും റബ്ബർ ടാപ്പിങ് നടക്കില്ല. മഴ മാറുമ്പോൾ ഇടയ്ക്ക് മാത്രം വെട്ടിയാൽ പാലും ലഭിക്കില്ല. സാധാരണ നവംബർ, ഡിസംബർ കാലത്ത് കുറച്ച് വെട്ട് ലഭിക്കേണ്ടതാണ്. എന്നാൽ കാലാവസ്ഥ ഇങ്ങനെ തുടർന്നാൽ അതിലും പ്രതീക്ഷ വെയ്ക്കാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ചുരുക്കത്തിൽ ഈ വർഷം റബ്ബർ ടാപ്പിങ്ങിന് സീസൺപോലും ലഭിക്കാത്ത അവസ്ഥയാണ്. വർഷത്തിൽ വേനലുംമഴയും മാറി തുടർച്ചയായി മൂന്നുമാസമാണ് റബ്ബർ ടാപ്പിങ് സീസൺ. ഇത്തവണ അതുണ്ടായിട്ടില്ല.
ചെലവ് താങ്ങാനാവാതെ ചെറുകിട കർഷകർ
വലിയ തോട്ടമുടമകൾ മഴമറകൾ സ്ഥാപിച്ച് ടാപ്പിങ് നടത്തുന്നുണ്ട്. മഴമറ ഉപയോഗിച്ചവർക്ക് കാര്യമായ ടാപ്പിങ് ദിനങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, ചെറുകിടക്കാർക്ക് മഴമറയുടെ ചെലവ് താങ്ങാനാവുന്നതല്ല.
രണ്ട് രീതിയിൽ മഴമറകൾ സ്ഥാപിക്കാറുണ്ട്. ഷെയ്‌ഡ് പോലെയുള്ളവ ഒരുതവണ വെച്ചാൽ രണ്ടുമൂന്നുവർഷത്തേക്ക് നിലനിൽക്കും. എന്നാൽ, ഒരുമരത്തിന് വെയ്ക്കണമെങ്കിൽ പണിക്കൂലി ഉൾപ്പെടെ ശരാശരി 50 രൂപ വരെ ചെലവുവരും. പിന്നെ വർഷാവർഷം ഇളക്കി ഉറപ്പിക്കേണ്ടിവരും. പ്ലാസ്റ്റിക് കവർകൊണ്ടുള്ള താത്കാലിക മഴമറയുമുണ്ട്. ഇത് ഒരു സീസണിലേക്ക് മാത്രമാണ് ഉപയോഗിക്കാനാകുക അതിനും ശരാശരി 25 രൂപ ചെലവുവരും. 100 മൂട് റബ്ബറുള്ള കർഷകന് താത്കാലിക മഴമറയ്ക്ക് ശരാശരി 2500 രൂപയും ഷെയ്‌ഡിന് 5000 വരെയും ചെലവ് വരും. മാസത്തിൽ 15 വെട്ട് കിട്ടിയാൽപോലും കാര്യമായി മുതലാകില്ല.
കൂടാതെ, മഴക്കാലത്തും ഇടവേള നൽകാതെ മരം സ്ഥിരമായി വെട്ടിയാൽ പിന്നീടുള്ള ആദായത്തെ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. തുടർച്ചയായി വെട്ടുന്നതുമൂലം ഭാവിയിൽ പാലിൻ്റെ കട്ടിയും അളവും കുറഞ്ഞേക്കാം. മഴമറ പൂപ്പൽ രോഗം വരാനും സാധ്യതയാണെന്ന് പറയുന്നു. ചെറുകിട കർഷകർ ഏറെയും സ്വന്തമായി തന്നെയാണ് ടാപ്പിങ് നടത്തുന്നത്. പണിക്കൂലിയുടെ മിച്ചം കൂടിയാണ് അവരുടെ ലാഭം,
ചെറുകിട വ്യാപാരികളും പ്രശ്‌നത്തിൽ
ഉദ്പാദനം കാര്യമായി കുറഞ്ഞതോടെ ചെറുകിട റബ്ബർ വ്യാപാരികളും പ്രതിസന്ധിയിലാണ്. വിലസ്ഥിരത കൊണ്ട് വ്യാപാരികൾക്ക് കാര്യമായ നേട്ടമുണ്ടാകില്ല. കൂടുതൽ വ്യാപാരം നടന്നാൽ മാത്രമേ അതിനനുസരിച്ച് ലാഭം ഉണ്ടാകുകയുള്ളു. മഴ തുടങ്ങിയശേഷം വ്യാപാരം കാര്യമായി നടന്നിട്ടില്ല. കടയുടെ വാടകയും മറ്റും മുമ്പോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതിനാൽ പലരും കച്ചവടം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ വർഷവും കച്ചവടം നല്ലപോലെ കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















