കല്പറ്റ : “ഞങ്ങളിത് എൻജോയ് ചെയ്‌താ ചെയ്യുന്നെ..." -മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്നതിനിടെ ജിഷാ സജിലേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. കല്പറ്റയിൽ 45 പേരാണ് ഹരിതകർമസേനയിലുള്ളത്. ചുറ്റുമുള്ളിടം മനോഹരമാക്കാൻ പകലേ തുടങ്ങുന്ന അധ്വാനമാണ്. ശേഖരിക്കുന്ന മാലിന്യം വെള്ളാരംകുന്നിലെ ഹരിത ബയോപാർക്കിലെത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കുകയാണ് ഇവർ ചെയ്യുന്നത്.
"ആളുകൾ പലവിധമാണല്ലോ, ചിലരിൽനിന്ന് നല്ല പ്രതികരണമാണുള്ളത്. എന്നാൽ, ചിലരിൽനിന്ന് അങ്ങനെയല്ല" -പി. മഞ്ജുഷ പറഞ്ഞു. "കല്പറ്റ നഗരസഭയിലെ മാലിന്യസംസ്‌കരണത്തിന് നല്ലപ്രതികരണംതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്.
സംസ്ഥാനസർക്കാരിൻ്റെ കായകല്ല്, ആർദ്രകേരളം പുരസ്‌കാരങ്ങൾ ഞങ്ങൾ നേടി" -മഞ്ജുഷ തുടർന്നു. നാടിനെ വൃത്തിയാക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് അമ്മിണിയും ഗീതാമണിയും.
കല്പറ്റ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. രാവിലെ എട്ടിന് തുടങ്ങുന്നതാണ് ഹരിതകർമസേനയുടെ പ്രവർത്തനം.
വൈകീട്ട് മൂന്നുവരെ നീളും. ഇതിനിടയിൽ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച് വെള്ളാരംകുന്നിലെ ഹരിതബയോപാർക്കിലെത്തിക്കും.
തുടർന്ന്, മാലിന്യം തരംതിരിക്കും. 'ആർദ്രം' എന്നപേരിലാണ് ഇവിടെ ജൈവവളം നിർമിക്കുന്നത്. ഇതാണ് കല്പറ്റയിലെ ഹരിതകർമസേനയുടെ ഒരു ദിവസം. "കല്പറ്റ ടൗണിൽനിന്നുമാത്രം ഒരുദിവസം 10 ലോഡ് മാലിന്യം ബയോപാർക്കിലെത്തും.
ഓരോ വാർഡിൽനിന്നും കുറഞ്ഞത് രണ്ട് ലോഡ് മാലിന്യവും" -ജിഷ പറഞ്ഞു.
25,000 ചതുരശ്രയടിയോളം വിസ്‌തീർണമുണ്ട് വെള്ളാരംകുന്നിലെ ഹരിത ബയോപാർക്കിന്. ഒരു മാസത്തെ പ്രവർത്തനത്തിനൊടുവിലാണ് ജൈവവളനിർമാണം. വളത്തിൻ്റെ വിൽപ്പന നഗരസഭയാണ് ചെയ്യുന്നത്.
യൂസർഫീസും വേർതിരിച്ച മാലിന്യം വിറ്റുകിട്ടുന്ന പണവുമാണ് ഹരിതകർമസേനയ്ക്ക് ലഭിക്കുന്നത്, കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്ന ജില്ലയിലെ ഏക പ്ളാന്റും വെള്ളാരംകുന്നിലാണ്. മാലിന്യങ്ങൾക്കുനടുവിൽ ഒരുപറ്റം സ്ത്രീകൾ ചെയ്യുന്ന ആത്മാർഥമായ ജോലിയാണ് നഗരത്തെ മാലിന്യമുക്തമാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















