മലപ്പുറം: അർജന്റ്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ. അതിനായുള്ള ശ്രമം തുടരുകയാണ്. ഫിഫ അംഗീകാരവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നമാണ് ടീം കേരളത്തിലെത്താത്തതിനു കാരണം. വേണമെങ്കിൽ മെസ്സി മാത്രമായിട്ടും വരും. പക്ഷേ, അതു നമ്മൾ ആഗ്രഹിക്കുന്നില്ല. മെസ്സി മാത്രം വന്ന് റോഡ്ഷോ നടത്തിപ്പോയാൽ കായികമേഖലയിൽ ഗുണം കിട്ടില്ലെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണവുമായി ബന്ധപ്പെട്ട് ഫിഫ അനുമതികൾ വൈകിയതാണ് അർജൻ്റീന ടീമിൻ്റെ നവംബറിലെ വരവ് തടസ്സപ്പെടാൻ കാരണം. സ്റ്റേഡിയം നവീകരണം നിശ്ചിതസമയത്ത് പൂർത്തിയാക്കുമെന്നു കരുതിയാണ് സന്ദർശനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചത്. അർജൻറീന നവംബറിൽ വന്നില്ലെങ്കിൽ മറ്റൊരിക്കൽ വരും. ആ ദിവസത്തെ കളി വേറെ എവിടേക്കും മാറ്റിവെച്ചിട്ടില്ല. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അർജൻ്റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.
സ്റ്റേഡിയത്തിന്റെ അംഗീകാരത്തിനായി 20 ദിവസം മുൻപാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. കഴിഞ്ഞദിവസം വൈകിയാണ് പേപ്പറുകൾ സമർപ്പിച്ചത്. ഈയാഴ്ചതന്നെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നവംബറിൽത്തന്നെ കളി നടക്കും. ഇല്ലെങ്കിൽ അടുത്ത മാച്ച് വിൻഡോയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സരം നടത്തിപ്പുസംബന്ധിച്ചും സ്റ്റേഡിയം നവീകരണം സംബന്ധിച്ചും ആവർത്തിച്ചു ചോദ്യങ്ങളുയർന്നതോടെ മന്ത്രി ക്ഷുഭിതനായി. 'നിങ്ങൾ ചോദിക്കുംപോലെ ഉത്തരം പറയലല്ല എൻ്റെ പണി'യെന്നുപറഞ്ഞ് അദ്ദേഹം മാധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















