
ഇന്ന് അരീക്കോട്ട് പൊതുതെളിവെടുപ്പ്
തിരൂർ: ബോട്ടുയാത്രക്കാർക്ക് നൽകുന്ന ടിക്കറ്റിനു മുകളിൽ ടോൾഫ്രീ നമ്പർ എഴുതണമെന്നും ബോട്ടുകളിലും ബോട്ടുജെട്ടികളിലും സിസിടിവികൾ നിർബന്ധമാക്കണമെന്നും ആവശ്യം. താനൂർ തുവൽത്തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹൻകുമാർ കമ്മിഷൻ തിരൂരിൽ നടത്തിയ പൊതുതെളിവെടുപ്പിലാണ് ആവശ്യം ഉയർന്നത്. ഭാവിയിൽ ജലദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കാനും ജലഗതാഗത മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്താനുമുള്ള വിവരങ്ങൾ പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കാനായിരുന്നു പരിപാടി.
തിരൂർ വാഗൺ ട്രാജഡി സ്‌മാരകടൗൺഹാളിൽ നടന്ന തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 47 പേർ പങ്കെടുത്തുവെങ്കിലും ഒൻപതു പേർ മാത്രമാണ് പ്രതികരിച്ചത്.
ബോട്ട് ഓടിക്കാൻ ലൈസൻസ് കൊടുക്കുംമുൻപ് നടപടിക്രമങ്ങൾ ശരിയായ രീതിയിലാണോ നടത്തിയതെന്ന് ഉറപ്പുവരുത്തണമെന്നും ലൈസൻസിയുടെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും ശാസ്ത്രീയമായി നിർമിച്ച ലൈഫ് ജാക്കറ്റാണോ യാത്രക്കാർക്ക് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നു.
പൊതുജനങ്ങളിൽനിന്ന് തിരൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ. ബാവ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്‌ദുറഹ്‌മാൻ, മാധ്യമപ്രവർത്തകനായ ജമാൽ ചേന്നര, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി കെ.കെ. ജാഫർ, വിനോദ്‌കുമാർ, രാജേഷ്, ബോട്ടുടമകളായ നിസാർ, ജിഷാർ എന്നിവർ ഉൾപ്പെടെ ഒൻപത് പേർ വിവിധ നിർദേശങ്ങൾ സമർപ്പിച്ചു.
കമ്മിഷൻ അംഗം ഡോ. കെ.പി നാരായണൻ, അംഗം കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫ. ഡോ. കെ.പി. നാരായണൻ, കമ്മിഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്‌ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മിഷൻ ജോയിന്റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മിഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ലിറ്റി ജോസഫ്, തിരൂർ തഹസിൽദാർ സി.കെ. ആഷിക്, നോഡൽ ഓഫീസറും തിരൂർ ഡെപ്യൂട്ടി തഹസിൽദാറുമായ റെജി എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. വ്യാഴാഴ്ച അരിക്കോട്ട് പൊതു തെളിവെടുപ്പ് നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group