
കോട്ടായി: വാവുള്ളാൽ മുട്ടിക്കടവിലെ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ
സുഹൃത്തുക്കളായ രണ്ട് യുവാക്കളിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മാത്തൂർ തണ്ണിക്കോട് കുന്നംപറമ്പ് വീട്ടിൽ സുഗുണേശനെയാണ് (18) കാണാതായത്. കൂടെയുണ്ടായിരുന്ന മാത്തൂർ തോടുകാട് സ്വദേശി അഭിജിത്തിനെ (18) നാട്ടുകാർചേർന്ന് രക്ഷപ്പെടുത്തി, സുഗുണേശനായി നാലരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴപെയ്തതിനാൽ ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെ തിരച്ചിൽനിർത്തി. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പുനരാരംഭിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുട്ടിക്കടവ് തടയണയ്ക്കുസമീപമാണ് അപകടം, സ്കൂട്ടറിലാണ് അഭിജിത്തും സുഗുണേശനും വീട്ടിൽനിന്നും അഞ്ചുകിലോമീറ്ററോളം അകലെയുള്ള മുട്ടിക്കടവിലെത്തിയത്. കഴിഞ്ഞദിവസം മലമ്പുഴ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നതിനാലും ചിറ്റൂർപ്പുഴയിൽനിന്നുള്ള ആളിയാർവെള്ളത്തിന്റെ ഒഴുക്കുള്ളതിനാലും പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു. മുട്ടിക്കടവ് കുടിവെള്ള പമ്പിങ് സ്റ്റേഷനടുത്തുള്ള തടയണയ്ക്ക് മുകളിൽനിന്ന് കുളിക്കുന്നതിനിടെ സുഗുണേശനാണ്. ആദ്യം വീണതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. സുഗുണേശനെ രക്ഷിക്കാർ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തും ഒഴുക്കിൽപ്പെട്ടത്. കൈകാലുകളടിച്ച് വെപ്രാളപ്പെട്ട അഭിജിത്തിനെക്കണ്ട് പുഴയിൽ അലക്കുകയായിരുന്ന സ്ത്രീ നിലവിളിച്ചു. പശുവിനെ മേയ്ക്കാൻവന്ന 65-കാരനായ കൃഷ്ണൻകുട്ടി ഇതുകേട്ട് ഓടിയെത്തിയാണ് അഭിജിത്തിനെ രക്ഷപ്പെടുത്തിയത്. പിന്നാലെ കൂടുതൽ ആളുകളെത്തി അഭിജിത്തിനെ ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി.
അഭിജിത്ത് പറഞ്ഞാണ് സുഗുണേശനും ഒഴുക്കിൽപ്പെട്ടതായി നാട്ടുകാർ അറിഞ്ഞത്. വിവരമറിയിച്ചതിനെത്തുടർന്ന് ആലത്തൂർ, പാലക്കാട് യൂണിറ്റുകളിൽനിന്നുള്ള അഗ്നിരക്ഷാസേനയും കോട്ടായിപോലീസും സ്ഥലത്തെത്തി. 15-ഓളം അഗ്നിരക്ഷ സേനാംഗങ്ങൾ മുട്ടിക്കടവ് തയണയ്ക്ക് സമീപത്തും തൊട്ടുതാഴെയുള്ള സത്രംകടവ് തടയണയിലും രണ്ട് ടീമായി തിരിഞ്ഞ് തിരച്ചിൽനടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ വന്ന സ്കൂട്ടറിൽനിന്ന് രണ്ടുപേരുടെയും മൊബൈൽഫോണുകൾ പോലീസ് കണ്ടെത്തി.
തണ്ണിക്കോട് കുന്നുംപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന അർപ്പണേശ്വരൻറെയും സവിതയുടെയും ഏക മകനാണ് സുഗുണേശൻ. പഠനം കഴിഞ്ഞതോടെ വീട്ടിലിരിക്കയാണ്. അച്ഛൻ സേലത്തും അമ്മ നാട്ടിൽ ഹോം നഴ്സായും ജോലി ചെയ്യുന്നു. തോടുകാട് സ്വദേശി പവിത്രൻ്റെയും ലതയുടെയും മകനായ അഭിജിത്ത് കോട്ടായി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്.
ഷട്ടർ അടയ്ക്കില്ല
ശക്തമായ ഒഴുക്കുള്ള പുഴയിൽ തിരച്ചിൽ ശ്രമകരമാണ്. അതിനാൽ മലമ്പുഴഡാം ഷട്ടറടച്ച് ഒഴുക്ക് കുറയ്ക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് മാറ്റി, അപകടമറിഞ്ഞ് സ്ഥലത്തെത്തിയ തഹസിൽദാർ, എഡിഎമ്മുമായി ഫോണിൽ സംസാരിച്ചശേഷമാണ് തീരുമാനം.
വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ മലന്പുഴ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി അളവിലെത്തി നിൽക്കയാണ്, ഷട്ടറടച്ചാൽ വലിയ പ്രയാസമുണ്ടാകുമെന്നതിനാലാണ് ഷട്ടറടയ്ക്കാതെതന്നെ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group