
കോഴിക്കോട്: തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള ആറുവരിപ്പാത
പുതുവത്സരസമ്മാനമായി അടുത്തവർഷം കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൻ്റെ 'വിഷൻ-2031 സെമിനാറിന്റെ ഉദ്ഘാടനവും അടിസ്ഥാനസൗകര്യവികസന കരട് നയരേഖ അവതരണവും നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത അഞ്ചുവർഷം അടിസ്ഥാനസൗകര്യവികസനരംഗത്ത് കേരളത്തിൽ വരുത്താൻപോവുന്ന മാറ്റങ്ങളാണ് നയരേഖയിലുള്ളത്.
സംസ്ഥാന രൂപവത്കരണത്തിൻ്റെ 75-ാം വാർഷികമായ 2031-ൽ കേരളത്തെ രാജ്യത്തെ പശ്ചാത്തലവികസനത്തിൻ്റെ ഹബ്ബാക്കിമാറ്റുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഔട്ടർറിങ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട, കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതകൾ എന്നിവയുടെ പണി ഉടൻതന്നെ ആരംഭിക്കും. നഗരവികസനപദ്ധതിയിൽ കോഴിക്കോട്ട് രണ്ടാംഘട്ടത്തിൽ 12 റോഡുകൾക്കുള്ള ഫണ്ടനുവദിച്ചിട്ടുണ്ട്.
പൊതുമരാമത്തുവകുപ്പിൻറെ കീഴിലുള്ള റോഡുകൾ സ്മാർട്ട് ഡിസൈൻ റോഡുകളാക്കും.
സംസ്ഥാനപാതകൾ നാലുവരിയിലും മേജർ ജില്ലാ റോഡുകൾ രണ്ടുവരിയിലുമാണ് ഡിസൈൻ റോഡുകളാക്കി വികസിപ്പിക്കുക. വാഹനബാഹുല്യമുള്ള നഗരങ്ങളിലെ പ്രധാനപാതകളിൽ എലിവേറ്റഡ് ഹൈവേ നിർമിക്കും. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കി ഡിസൈൻ പോളിസിക്കനുസൃതമായി വികസിപ്പിക്കും. കാലാവസ്ഥാവെല്ലുവിളികളെ പ്രതിരോധിക്കുന്ന രീതിയിൽ റോഡുനിർമാണത്തിൽ മാറ്റങ്ങൾ വരുത്തും.
റോഡുസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി സമഗ്ര റോഡുസുരക്ഷാനയമുണ്ടാക്കും.സെമിനാറിൽ ഉയർന്ന് വന്ന നിർദേശങ്ങൾ നയരേഖയിൽ ഉൾപ്പെടുത്തുമെന്ന് സമാപന യോഗത്തിൽ ചർച്ചകൾക്ക് മറുപടിനൽകികൊണ്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന പാതകളിൽ എംബെഡഡ് സെൻസർ,എ.ഐ ക്യാമറ എന്നിവ ഉപയോഗിച്ച് റോഡ് സുരക്ഷ ഉറപ്പക്കാനുള്ള നിർദേശവും നയ രേഖയിൽ ഉൾപ്പെടുത്തും.കാലവസ്ഥ വ്യതിയാനത്തെ മറികടക്കുന്ന നിർമാണ രീതികളെക്കുറിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ, ആശുപത്രി മേഖലകളിൽ ഫുട്‌ഓവർ ബ്രിഡ്‌ജുകൾ നിർമിക്കും. റോഡുസുരക്ഷ ഓഡിറ്റ് നടത്തുന്നതിന് എല്ലാജില്ലകളിലും റോഡ് സേഫ്റ്റി സെല്ലുകൾ രൂപവത്‌കരിക്കും.
വിനോദസഞ്ചാരസാധ്യതകൾകൂടി ആകർഷിക്കുന്ന രീതിയിൽ പാലങ്ങളുടെ ഡിസൈനിങ്ങിൽ മാറ്റംവരുത്തും. കെട്ടിടനിർമാണരംഗത്ത് ഹരിതനിർമാണനയത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് കെ-ഗ്രീൻ റേറ്റിങ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
മേയർ ഡോ. എം. ബീനാ ഫിലിപ്പ്, എംഎൽഎമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, അഹമ്മദ് ദേവർകോവിൽ, ലിൻ്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി കെ. ബിജു, കളക്ടർ സ്നേഹിൽകുമാർ സിങ്, ആസൂത്രണസമിതി അംഗം ഡോ. കെ. രവിരാമൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group