
പാലാ: എയ്ഡഡ് സ്‌കൂൾ നിയമനം, ജെ.ബി. കോശി റിപ്പോർട്ട് നടപ്പാക്കുന്നത് വൈകൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനുനേരേ രൂക്ഷവിമർശനവുമായി ക്രൈസ്‌തവസംഘടനകൾ. സർക്കാരിനെതിരേ ക്രൈസ്തവ ശബ്ദം ഒന്നിച്ചുയർത്താൻ പാലായിൽ ചേർന്ന ക്രൈസ്തവ സഭൈക്യസമ്മേളനം തീരുമാനിച്ചു. ഭിന്നശേഷി സംവരണത്തിന്റെപേരിൽ എയ്‌ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കാൻ വൈകുന്നതിൻ്റെ പേരിൽ പ്രതിഷേധത്തിലായിരുന്ന സഭകളെ അനുനയിപ്പിക്കാൻ കഴിഞ്ഞദിവസം സർക്കാർ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് സഭകൾ വീണ്ടും ഇടഞ്ഞത്.
ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് അധ്യാപകരെ തിരഞ്ഞെടുക്കാനും നിയമിക്കാനും ഭരണഘടന നൽകിയിരിക്കുന്ന അവകാശം ഭിന്നശേഷി നിയമത്തിൻ്റെ പേരിൽ കവർന്നെടുക്കുകയാണ് സർക്കാരെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സർക്കാർ തരുന്ന പട്ടികയിൽനിന്ന് അഭിമുഖംനടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചുതരണം, കോടതിയെ സമീപിക്കണമെന്ന് സർക്കാർ പറയുന്നത് പ്രശ്‌നം പരിഹരിക്കാതെ വലിച്ചിഴച്ചുകൊണ്ടുപോകാനാണ്. കോടതിവിധിയെത്തുടർന്ന് എൻഎസ്എസ് മാനേജ്‌മെന്റിനോട് സ്വീകരിച്ച അനുകൂലനിലപാട് ക്രൈസ്തവർക്ക് സർക്കാർ നിഷേധിക്കുകയാണ്.
രണ്ടുവർഷമായി ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തിവെച്ചിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ന്യൂനപക്ഷസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും നിയമനവും ഏറ്റെടുത്തുള്ള ബോധപൂർവമായ ഈ കടന്നുകയറ്റം അംഗീകരിക്കില്ല. കുറേക്കാലമായി ക്രൈസ്തവ സഭാസ്ഥാപനങ്ങൾക്കു നേരേയുള്ള കടന്നുകയറ്റം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇതു സംബന്ധിച്ച് സഭകൾ ഗൗരവത്തോടെയുള്ള പഠനം നടത്തുന്നുണ്ട്.
സിറോ മലബാർ സഭ വിദ്യാഭ്യാസ എക്യുമെനിക്കൽ കമ്മിഷനുകളുടെ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് യോഗം വിളിച്ചുചേർത്തത്. ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യസ്ഥാനീയനായി.
അക്കമിട്ട് വിമർശനം
ന്യൂനപക്ഷസ്ഥാപനങ്ങൾക്കുള്ള അവകാശം കവർന്നെടുക്കുന്നു.
എൻഎസ്എസിനോടുള്ള അനുകൂലനിലപാട് ക്രൈസ്‌തവ സഭകളോടില്ല.
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്.
കുറേക്കാലമായി ക്രൈസ്‌തവസഭാ സ്ഥാപനങ്ങൾക്കുനേരേ കടന്നുകയറ്റം നടത്തുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group