
തിരുവനന്തപുരം: കളങ്കരഹിതമായ പൊതുജീവിതം നയിക്കാൻ മക്കൾ കൂടെനിന്നെന്നും അധികാരത്തിൻ്റെ ഇടനാഴിയിൽ കയറാത്ത മകനെക്കുറിച്ച് പ്രത്യേകഅഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ഞാൻ നടത്തിയ രാഷ്ട്രീയപ്രവർത്തനം കേരളത്തിൽ എല്ലാവർക്കും അറിയാം. അതു സുതാര്യവും കളങ്കരഹിതവുമാണ്. ജീവിതത്തിൽ ഒരു അഴിമതിയും എന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയാനാവും. കളങ്കിതനാക്കാൻ ശ്രമിച്ചപ്പോഴൊന്നും എന്നെ ബാധിച്ചിട്ടില്ല. ശാന്തമായേ പ്രതികരിച്ചിട്ടുള്ളൂ. പലതും ഉള്ളാലേ ചിരിച്ച് കേട്ടുനിന്നതായിരുന്നു എന്റെ രീതി.
പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ കുടുംബം പൂർണമായി ഒപ്പംനിന്നു. എൻ്റെ ശീലങ്ങൾക്കോ രാഷ്ട്രീയപ്രവർത്തനത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും മക്കളാരും നടത്തിയിട്ടില്ല. അധികാരത്തിന്റെ ഇടനാഴിയിൽ എവിടെയെങ്കിലും എൻ്റെ മകനെക്കണ്ടിട്ടുണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നുപോലും അവനറിയുമോയെന്നു സംശയമാണ്. അതാണവന്റെ പ്രത്യേകത. മര്യാദയ്ക്കൊരു ജോലിയെടുത്തു ജീവിക്കുന്നു. ജോലി, വീട് അതാണയാളുടെ പൊതുരീതി. തെറ്റായ ഒരു കാര്യത്തിനും പോയിട്ടില്ല. എനിക്കൊരു ദുഷ്‌പേരും ഉണ്ടാക്കിയിട്ടില്ല. അതിനാൽ, മകനെക്കുറിച്ച് പ്രത്യേകമായി ഒരു അഭിമാനബോധം എനിക്കുണ്ട്. മകൾക്കുനേരേ പലതും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. അതും ഏശാതെവന്നപ്പോൾ മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുകയല്ലേ?" -മുഖ്യമന്ത്രി ചോദിച്ചു.
പത്തുവർഷമായി മുഖ്യമന്ത്രിപദത്തിലിരിക്കേ, ഉന്നതതലങ്ങളിലെ അഴിമതി പൂർണമായി അവസാനിപ്പിക്കാനായതിൽ അഭിമാനമുണ്ട്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചില ഏജൻസികളെ കൊണ്ടുവന്ന്. ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചാൽ നാട്ടിൽ വിലപ്പോവില്ല -മുഖ്യമന്ത്രി പറഞ്ഞു.
മകനെതിരേ ഇഡി സമൻസയച്ചത് തനിക്കു കിട്ടിയിട്ടില്ല. വസ്‌തുതകൾ മനസ്സിലാക്കിയല്ല, വാർത്തകൾ മുഖവിലയ്‌ക്കെടുത്താവാം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിവാദത്തിൽ പ്രതികരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ, മകന് ഇഡി സമൻസ് ലഭിച്ചോയെന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"എവിടെയാണ് സമൻസ് കൊടുത്തത്? ആരുടെ കൈയിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്? സമൻസ് വന്നിട്ടുണ്ടെങ്കിൽ ഞങ്ങളാരും അതു കണ്ടിട്ടില്ല. എന്റെ കൈയിൽ ഇതുവരെ എത്തിയിട്ടില്ല. അങ്ങനെയൊരു സാധനം കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഏജൻസികൾ അവരുടേതായ നടപടികൾ സ്വീകരിക്കില്ലേ?" -ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "ഒരു വലിയബോംബ് വരുന്നുണ്ടെന്ന് ഒരാളെന്നോടു പറഞ്ഞിരുന്നു. ഇതൊരു നനഞ്ഞ പടക്കമായിപ്പോയെ"ന്നും അദ്ദേഹം പരിഹസിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group