
തൃശ്ശൂർ: കാക്കനാട് ഇൻഫോപാർക്കിന്റെ അഞ്ചാംഘട്ട
വികസനപദ്ധതിനിർദേശം സംസ്ഥാന സർക്കാരിൻ്റെ അനുമതിക്കായി സമർപ്പിച്ചതോടെ തൃശ്ശൂർ വികസനചർച്ചകളിൽ ഇടംപിടിക്കുകയാണ്. ഐടി മുന്നേറ്റം നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് എന്ന ധാരണയെ മാറ്റിമറിച്ചാണ് ഒന്നരപ്പതിറ്റാണ്ടു മുൻപ് ഇൻഫോപാർക്കിന് കീഴിലുള്ള ഐടി പാർക്ക് കൊരട്ടിയിലെത്തിയത്. ഇൻഫോപാർക്കിൻ്റെ അഞ്ചാംഘട്ടത്തിൽ തൃശ്ശൂരിലേക്ക് ശ്രദ്ധയൂന്നിയുള്ള പദ്ധതികളാണ് വിഭാവന ചെയ്യുന്നത്. ഇൻഫോപാർക്ക് തൃശ്ശൂർ എന്ന പേരിൽ കൊരട്ടിയിലെ പാർക്കിനെ ഉയർത്താനാണ് പദ്ധതി. ഇവിടത്തെ 60 ഏക്കറിലാണ് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ലക്ഷ്യം സ്വതന്ത്ര ഐടി ഹബ്ബാക്കാൻ
കൊരട്ടി ഇൻഫോപാർക്കിനെ സ്വതന്ത്ര ഐടി ഹബ്ബാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതൽ സ്ഥലം സർക്കാരിൽനിന്ന് വിട്ടുകിട്ടണം. കൊച്ചി ഇൻഫോപാർക്കിന് കീഴിലുള്ള ചേർത്തലയിലെയും കൊരട്ടിയിലെയും പാർക്കുകൾക്ക് സാറ്റലൈറ്റ് ഐടി പാർക്ക് എന്ന പദവിയാണ് നിലവിലുള്ളത്. പൂട്ടിക്കിടക്കുന്ന കേന്ദ്ര ഗവ. പ്രസിൻ്റെ സ്ഥലം കേന്ദ്രീകരിച്ച് ടൗൺഷിപ്പ് പദ്ധതി യാഥാർഥ്യമായാൽ കൊരട്ടിയുടെ വികസനം അതിരുകളില്ലാത്തതാകും.
ഇൻഫോപാർക്കിൻ്റെ പദ്ധതിയായ എമേർജിങ് ഫ്യൂപ്പർ ടെക്നോളജി ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് എന്ന ചർച്ചയാണു മുന്നോട്ടുവന്നത്. ഇതുസംബന്ധിച്ച് ബെന്നി ബഹനാൻ എംപി കേന്ദ്രസർക്കാരിലേക്ക് പദ്ധതിനിർദേശം കൈമാറിയിരുന്നു. സാങ്കേതികസ്ഥാപനങ്ങൾ; നൈപുണ്യ വികസനപദ്ധതികൾ, ഡിജിറ്റൽ ടെക്നോളജി സർവകലാശാലകൾ, ഗവേഷണസംഘടനകൾ എന്നിവയെ ഒന്നിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐടി കമ്പനികൾ, ഗവേഷണ വികസന ലാബുകൾ, നൈപുണ്യ വികസനകേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ അടക്കം സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഭവന, ഷോപ്പിങ് സമുച്ചയങ്ങൾ, കൺവെൻഷൻ സെൻ്ററുകൾ എന്നിവയും പദ്ധതിയിൽ ഇടംപിടിക്കും. 50,000 പേർക്ക് നേരിട്ടും ഒരുലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളും ഇതുവഴി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഗവ. പ്രസ് അടുത്തകാലത്ത് നാസിക് യൂണിറ്റിൽ ലയിപ്പിച്ചതിനെത്തുടർന്ന് 72 ഏക്കർ സ്ഥലവും കെട്ടിടങ്ങളും ഇവിടെയുണ്ട്. ഇത് ടൗൺഷിപ്പിനായി പ്രയോജനപ്പെടുത്താനുള്ള സാധ്യതകളും മുന്നിലുണ്ട്. ദേശീയപാത, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ശുദ്ധജലസാധ്യത എന്നീ അടിസ്ഥാനസൗകര്യങ്ങളെല്ലാം ടൗൺഷിപ്പിന് അനുകൂലഘടകങ്ങളാകുന്നുണ്ട്
എന്തുകൊണ്ട് കൊരട്ടി
കൊച്ചിയിൽനിന്ന് കൊരട്ടിയിലേക്ക് നിക്ഷേപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നിൽ അടിസ്ഥാനവികസനസാധ്യതകൾക്കൊപ്പം ചെലവുചുരുക്കലും ലക്ഷ്യമിടുന്നുണ്ട്. കാക്കനാട് കഴിഞ്ഞാൽ കമ്പനികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നയിടമായി കൊരട്ടി ഇൻഫോപാർക്കി മാറിയിട്ടുണ്ട്. കാക്കനാടുമായി വെറും 40 മിനിറ്റ് യാത്രാസമയവും വിമാനത്താവളവുമായി അരമണിക്കൂർ യാത്രാസമയവും മാത്രമുള്ളതും കൊരട്ടിയെ പ്രിയപ്പെട്ട ഇടമാക്കി. ഐടി രംഗത്തെ കുതിപ്പിൽ കൊരട്ടി ഇൻഫോപാർക്കിൻ്റെ മുഖ്യ ആകർഷണം കുറഞ്ഞ ചെലവാണ്.
പ്രധാന ഐടി ഹബ്ബായ കൊച്ചിയെക്കാൾ 20 മുതൽ 80 ശതമാനം വരെ ചെലവുകുറവും ഇതുമൂലം കൊരട്ടിയിലുണ്ടാകും. മറ്റ് പാർക്കുകളെ അപേക്ഷിച്ച് ഓരോ കമ്പനിയുടെയും ആവശ്യമനുസരിച്ച് കുറഞ്ഞനിരക്കിലുള്ള ഓഫീസ്സ്ഥലം ലഭ്യമാകുമെന്നത് ചെറുകിട-ഇടത്തരം കമ്പനികളെ ആകർഷിക്കുന്നു. പരിസ്ഥിതിസൗഹാർദ അന്തരീക്ഷവും ഇവിടത്തെ പ്രത്യേകതയാണ്. ദേശീയപാതയുടെയും അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെയും സാമീപ്യവും കൊരട്ടിയുടെ സാധ്യതകൾ കൂട്ടുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group