
പാലക്കാട്: സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിങ് മത്സരത്തിനിടെ സ്കൂട്ടറിടിച്ച് മത്സരാർഥിക്ക് പരിക്ക്, സൈക്കിൾ മറിഞ്ഞ് മറ്റൊരു കുട്ടിക്കും പരിക്കേറ്റു. തുടർന്ന് പോലീസ് ഇടപെട്ട് മത്സരം നിർത്തിച്ചു. മത്സരത്തിന് മതിയായ മുന്നൊരുക്കങ്ങളില്ലെന്നും മുന്നറിയിപ്പില്ലാതെ റോഡ് ഗതാഗതം നിരോധിക്കാനാവില്ലെന്നും പോലീസ് പറഞ്ഞതോടെയാണ് മത്സരം നിർത്തിയത്. ഇതോടെ വിവിധ ജില്ലകളിൽനിന്നെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും നിരാശരായി.
പാലക്കാട്-മലമ്പുഴ നൂറടി റോഡിൽ പലാൽജങ്ഷൻ മുതൽ മുക്കൈപ്പുഴപാലം വരെയാണ് ശനിയാഴ്ച അണ്ടർ-19 ആൺ, പെൺ സൈക്ലിങ് മത്സരം നടത്താനിരുന്നത്. 74 വിദ്യാർഥികളാണ് പങ്കെടുക്കാനെത്തിയത്. ടൈം ട്രയൽ മത്സരത്തിൽ ഫിനിഷിങ് പോയിൻ്റിലേക്ക് സൈക്കിളിൽ കുതിച്ചുവന്ന മലപ്പുറം സ്വദേശിനി, മുന്നിലുണ്ടായിരുന്ന സ്കൂട്ടർ പെട്ടെന്ന് നിർത്തിയതോടെ അതിലിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഇതോടെ നോർത്ത് പോലീസ് ഇൻസ്പെക്‌ടർ വിപിൻ കെ. വേണുഗോപാൽ ഉൾപ്പെടെയെത്തി സംഘാടകരോട് മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഗതാഗതം നിർത്തിവെച്ച് മത്സരം നടത്താൻ ഇടപെടണമെന്ന് സംഘാടകൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് അംഗീകരിച്ചില്ല. സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സംഘാടകർ പോലീസിൽ കത്തുനൽകിയെങ്കിലും റോഡ് അടച്ചിടണമെന്ന് പറഞ്ഞിരുന്നില്ല. റോഡ് അടച്ചിടണമെങ്കിൽ മാധ്യമങ്ങൾവഴി ജനങ്ങൾക്ക് അറിയിപ്പ് നൽകേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. തുടർന്ന് സംഘാടകർ പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്.
കാത്തിരുന്നത് മണിക്കൂറുകളോളം; നിരാശരായി മടക്കം
രാവിലെ അഞ്ചരയ്ക്കുതന്നെ കുട്ടികൾ സൈക്കിളുമായി എത്തിയിരുന്നു. ആറുമണിക്ക് മത്സരം തുടങ്ങാനിരുന്നെങ്കിലും റോഡിൽ വാഹനത്തിരക്കുള്ളതിനാൽ എട്ടുമണിയോടെയാണ് തുടങ്ങിയത്. മത്സരം ഉപേക്ഷിച്ചതോടെ രക്ഷിതാക്കളിൽ ചിലർ സംഘാടകരോട് പ്രതിഷേധിച്ചു. പണം ചെലവാക്കി തലേന്ന് ഹോട്ടലിൽ മുറിയെടുത്താണ് തങ്ങളെത്തിയതെന്നു മത്സരം നടത്താതെ മടങ്ങുന്നത് കുട്ടികൾക്ക് നിരാശയുണ്ടാക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
മത്സരത്തീയതി പിന്നീട് അറിയിക്കും
മാറ്റിവെച്ച മത്സരം നടത്തുന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് സൈക്ലിങ് (റോഡ്) മത്സരത്തിൻ്റെ കൺവീനർ പി.വി. സുവിത് കുമാർ പറഞ്ഞു. ചുരുങ്ങിയത് രണ്ട് കിലോമീറ്റർ ദൂരമുള്ളതും വളവോ ഹമ്പോ ഇല്ലാത്തതുമായ റോഡിലേ മത്സരം നടത്താനാവൂ. കഞ്ചിക്കോട്ടെ ബൈപ്പാസ് റോഡാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇതിന് 1.75 കിലോമീറ്റർ ദൂരമേ ഉള്ളൂവെന്നതിനാൽ വേദി മാറ്റി. പെട്ടെന്നുള്ള ഈ മാറ്റംമൂലമാണ് ഗതാഗതനിയന്ത്രണ കാര്യത്തിൽ പോലീസുമായി കൃത്യമായ ആശയവിനിമയം നടത്താനാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group