
തളിപ്പറമ്പ്: തീപ്പിടിത്തത്തിൽ വലിയതോതിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാനദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
തീപ്പിടിത്തമുണ്ടായ ഷോപ്പിങ് കോംപ്ലക്സ‌് സന്ദർശിച്ചശേഷം താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളിപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചതായും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്. ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളിൽനിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സാങ്കേതികത്വം ഒഴിവാക്കി ദുരന്തബാധിതർക്ക് അനുകൂലമായ നടപടികൾ എടുക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
വ്യാപാരികൾ പറയുന്നത് സർക്കാർ മുഖവിലയ്ക്കെടുക്കുമെന്ന് എം.വി. ഗോവിന്ദൻ ഉറപ്പുനൽകി. വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളിൽ ജോലിചെയ്തിരുന്ന ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള 400-ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പരമാവധി സഹായം ദുരന്തബാധിതർക്ക് നൽകാൻ ശ്രമിക്കും.
അഗ്നിബാധ നിയന്ത്രിക്കാനായി പ്രവർത്തിച്ച കണ്ണൂർ, കാസർകോട് ജില്ലകളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ, ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ പ്രവർത്തകർ, കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രവർത്തിച്ച നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നതായും എംഎൽഎ പറഞ്ഞു. ജീവാപായം ഒഴിവാക്കാനും അഗ്നിബാധ കൂടുതൽ മേഖലകളിലേക്ക് പടരുന്നത് തടയാനും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ എല്ലാവിധ സഹകരണവും പൊതുസമൂഹത്തോട് യോഗം അഭ്യർഥിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. കൃഷ്‌ണൻ, നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ പദ്‌മനാഭൻ കല്ലിങ്കിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ കെ.വി. ശ്രുതി, ആർഡിഒ സി.കെ. ഷാജി, തഹസിൽദാർ പി. സജീവൻ, ഡിവൈഎസ്‌പി പ്രേമചന്ദ്രൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ എന്നിവർ പങ്കെടുത്തു.
ഹൈഡ്രൻറുകൾ സ്ഥാപിക്കാൻ 14 ലക്ഷം
തീപ്പിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന്റെ പരിധിയിൽ ഹൈഡ്രൻ്റുകൾ സ്ഥാപിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദൻ അറിയിച്ചു. തീപ്പിടിത്തമുണ്ടാകുമ്പോൾ പൊതുജലവിതരണ പൈപ്പുകളിൽനിന്ന് നേരിട്ട് വെള്ളമെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഹൈഡ്രന്റുകൾ, ധർമശാല ഇൻഡസ്ട്രിയൽ ഏരിയ, തളിപ്പറമ്പ് ടൗൺ, കാക്കത്തോട്, കാഞ്ഞിരങ്ങാട്, നാടുകാണി, കൂനം എന്നീ സ്ഥലങ്ങളിലാണ് ഹൈഡ്രന്റുറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group