
കോഴിക്കോട് : 445.95 കോടി ചെലവഴിച്ച് നടത്തുന്ന കോഴിക്കോട് റെയിൽവേ
സ്റ്റേഷൻ നവീകരണം മന്ദഗതിയിൽ. 2027 ജൂലായിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് നിർമാണം വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. മഴയും നവരാത്രി-ദീപാവലി അവധിയും കാരണം തൊഴിലാളികൾ കൂട്ടത്തോടെ അവരുടെ നാട്ടിലേക്കുപോയതാണ് പ്രവൃത്തി ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും മന്ത്രി തൃപ്‌തനായില്ല. സമയബന്ധിതമായി പൂർത്തിയാക്കേണ്ട നിർമാണപ്രവൃത്തി വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വരുംമാസങ്ങളിൽത്തന്നെ ഇപ്പോൾ പൂർത്തിയാക്കേണ്ടിയിരുന്ന നിർമാണഘട്ടം പിന്നിടുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ജൂണിനുമുൻപ് അടുത്തഘട്ടം ആരംഭിക്കണമെന്ന് മന്ത്രി നിർദേശംനൽകി. ഐടി പാർക്കിനുള്ള സൗകര്യവും യഥാസമയം ഒരുക്കണം. ആരോഗ്യ ക്ലിനിക്കിൻ്റെ നിർമാണം ജനുവരിയിൽ പൂർത്തിയാക്കണം. പടിഞ്ഞാറുഭാഗത്തെ പാർക്കിങ് സംവിധാനവും ജൂണിൽ പൂർത്തിയാക്കണം. നിർമാണപ്രവർത്തനങ്ങളിലെ കാലതാമസം റെയിൽവേക്കും കരാറുകാർക്കും ഒരുപോലെ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയും എം.കെ. രാഘവൻ എംപിയും നിർമാണപ്രവൃത്തികൾ ചുറ്റിനടന്ന് കണ്ടു. പദ്ധതിക്കായുള്ള മനുഷ്യവിഭവശേഷി, പണലഭ്യത, യന്ത്രസംവിധാനങ്ങൾ എന്നിവയിൽ കുറവുവരുത്തരുതെന്ന് എം.കെ. രാഘവൻ എംപി മന്ത്രിയോടാവശ്യപ്പെട്ടു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ്ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മലബാറിന് കൂടുതൽ തീവണ്ടികൾ ലഭിക്കും -മന്ത്രി
മലബാറിലെ യാത്രാക്ലേശം പരിഹരിക്കത്തക്കവിധം കൂടുതൽ തീവണ്ടികൾ അനുവദിക്കുമെന്ന് യോഗാനന്തരം മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലുള്ള വണ്ടികളിൽ കൂടുതൽ കോച്ചുകൾനൽകും. മെമു ആരംഭിക്കാൻ നിർദേശംനൽകും. മെമുവിലും കോച്ചുകൾ കൂട്ടും. വൈകാതെ സ്ലീപ്പർ വന്ദേഭാരത് വരുമ്പോൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് ഒരെണ്ണം അനുവദിക്കാൻ സമ്മർദംചെലുത്തുമെന്നും മന്ത്രി പറഞ്ഞു. റെയിൽ വികസനത്തിന് കേരളത്തിൽ സ്ഥലമെടുപ്പ് പ്രശ്‌നമാണെന്നും ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group