
പത്തനംതിട്ട: പമ്പയിൽ ശനിയാഴ്‌ച നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് പ്രവേശനം പാസുള്ളവർക്കുമാത്രം. 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധികൾ അവർക്ക് ലഭിച്ച പാസുമായി എത്തണം. പമ്പ ത്രിവേണിയിലെ പ്രധാനവേദിയിൽ രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും. 11.30 മുതൽ മൂന്നുവേദികളിലായി ചർച്ചകൾ നടക്കും.
സംഗമം നടക്കുന്ന പമ്പാതീരത്തും പരിസരത്തും കനത്ത സുരക്ഷയൊരുക്കും. എഡിജിപി എസ്. ശ്രീജിത്തിൻ്റെ നേത്യത്വത്തിൽ 1000 പോലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
പ്രധാനവേദിയിൽ, ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അധിഷ്‌ഠിതമായ ചർച്ചയും നടക്കും. ഹിൽടോപ്പിൻ്റെ താഴ്‌വാരത്തെ വേദിയിൽ ആധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരക്കുനിയന്ത്രണത്തെക്കുറിച്ചും ചർച്ചനടക്കും. ചർച്ചകളുടെ വിവരങ്ങൾ ക്രോഡീകരിച്ചിട്ട്, പിന്നീടുള്ള വികസനപ്രവർത്തനങ്ങളുടെ ആസൂത്രണം ദേവസ്വം ബോർഡ് നടത്തും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനവേദിയിൽ ശബരിമല തന്ത്രി കണ്‌ഠര് മഹേഷ് മോഹനരെ പങ്കെടുപ്പിക്കും. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയസമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധാനംചെയ്‌ത് സ്വാമി പ്രബോധതീർഥ തുടങ്ങിയവർ പങ്കെടുക്കും.
സംഗമത്തിനെത്തുന്ന പ്രതിനിധികളിൽ ആരെങ്കിലും ശബരിമല വികസനത്തിന് പണം വാഗ്ദാനംചെയ്‌താൽ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, അശ്വിനി വൈഷ്‌ണവ്, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ ക്ഷണിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു. ആന്റോ ആൻ്റണി എംപിയും പ്രതികരിച്ചില്ല.
തമിഴ്‌നാട്ടിൽനിന്ന് മന്ത്രിമാരായ ബി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർ പങ്കെടുക്കും. ദേവസ്വം ബോർഡംഗങ്ങളായ എ. അജികുമാർ, പി.ഡി. സന്തോഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഭക്തർക്ക് തടസ്സമുണ്ടാകില്ല
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമുണ്ടാവാത്ത വിധത്തിലായിരിക്കും ക്രമീകരണങ്ങൾ. സംഗമത്തിനെത്തുന്ന പ്രതിനിധികളിൽ അയ്യപ്പദർശനം ആഗ്രഹിക്കുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group