
പേരാൽ: ഭൂമി ഉഴുതുമറിക്കേണ്ടാ, വളവും കീടനാശിനികളും വേണ്ടാ. പ്രകൃതിയുടെ സ്വാഭാവികരീതികളുപയോഗിച്ച് കൃഷി ചെയ്യാനൊരുങ്ങുകയാണ് പുത്തിഗെ പേരാൽ കണ്ണൂരിലെ കർഷകനായ കൃഷ്‌ണ ആൾവയും മകൻ അശ്വിനി ആൾവയും, ജപ്പാനിലെ മസനോബു ഫുക്കുവോക്ക രൂപംനൽകിയ പ്രകൃതികൃഷി പുത്തിഗെയിൽ പരീക്ഷിക്കുകയാണ് ഇരുവരും. ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത് ജർമനിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന മകനാണ്. കൃഷിഭവനുമായും പഞ്ചായത്തുമായും ബന്ധപ്പെട്ടപ്പോൾ പൂർണ പിന്തുണയും ലഭിച്ചു. അടുത്ത സുഹൃത്തായ ടി.കെ. കുഞ്ഞാമു നെൽക്കൃഷിക്കായി രണ്ടേക്കർ പാട്ടത്തിനു നൽകി. ഒരുരൂപ പോലും കൈപ്പറ്റാതെയാണ് കുഞ്ഞാമു ഭൂമി വിട്ടുനൽകിയത്.
കുറച്ചുഭാഗം നെൽവിത്തിനമായ ആർദ്രയും മറ്റൊരു ഭാഗത്ത് കുട്ടിപ്പുഞ്ചയുമാണ് പരീക്ഷിക്കുന്നത്. ഒരുദിവസം വെള്ളത്തിൽ കുതിർത്തും മറ്റൊരു ദിവസം നനവില്ലാതെയും വെച്ച വിത്തിടൽ കഴിഞ്ഞ ദിവസം നടന്നു. പുത്തിഗെ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുബ്ബണ്ണ ആൾവയാണ് ഉദ്ഘാടനം നിർവഹിച്ചത്. മണ്ണിൻ്റെ പ്രത്യേകം തയ്യാറാക്കിയ ഉരുളകളിൽ രണ്ടോ മൂന്നോ വിത്തുകൾ നിക്ഷേപിക്കും. ഇതു മണ്ണിലെറിയുകയാണ് ചെയ്യുന്നത്. വിത്തുകൾ പക്ഷികളോ ഉറുമ്പുകളോ തിന്നുനശിപ്പിക്കുന്നതു തടയാനാണിത്. പ്രകൃതിദത്തമായ പരിസ്ഥിതി സൃഷ്‌ടിക്കുന്നതോടെ പ്രകൃതിയുടെ സന്തുലിതനിയമം കീടങ്ങളെയും സസ്യങ്ങളെയും നിയന്ത്രിക്കുമെന്നതിനാൽ കളപറിക്കുകയോ കീടനാശിനി പ്രയോഗമോ വേണ്ട. മണ്ണു ഫലഭൂയിഷ്ഠമാക്കാനും കൃഷി പരിസ്ഥിതി സൗഹൃദമാക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും കഴിയും. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും കൃഷിക്കു കഴിയുമെന്നാണ് വിലയിരുത്തൽ, നെൽച്ചെടി വളർന്ന് വിത്തുകൾ പാകമായാൽ നെൽക്കതിർ മാത്രമാണ് പറിച്ചെടുക്കുക. ചെടി അവിടെ തന്നെ നിർത്തും. അതു ഉണങ്ങി നശിച്ചു വളമാവുകയും ചെയ്യുമെന്ന് ഇവർ പറയുന്നു. നെൽക്കൃഷി വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group