
മുള്ളൻകൊല്ലി കോൺഗ്രസിലെ വിഷയങ്ങൾ പരിഹരിക്കാൻ നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി ഒ.ആർ. കേളും ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായി കാര്യങ്ങൾ പറയാനോ കൃത്യമായ തീരുമാനങ്ങളെടുക്കാനോ നേതാക്കൾക്ക് കഴിയുന്നില്ല. തെറ്റുചെയ്തവർക്കെതിരേ ഒരുനടപടിയും സ്വീകരിക്കുന്നില്ല. നാട്ടിലൊരാൾക്കും വിശ്വാസമില്ലാത്തരീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്. സംസ്ഥാന നേതൃത്വത്തിൽത്തന്നെ നേതാക്കൾക്ക് വ്യത്യസ്‌ത അഭിപ്രായമാണ്. രാഹുൽഗാന്ധി പറഞ്ഞാലും പ്രിയങ്കാഗാന്ധി പറഞ്ഞാലും നേതാക്കൾ കേൾക്കുന്നുണ്ടോ. പാർട്ടിക്കുള്ളിലെ അരാജകത്വം നാട്ടിലും സൃഷ്ടിക്കുന്നതരത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഒ.ആർ. കേളു പറഞ്ഞു.
ഉത്തരവാദി കോൺഗ്രസാണെന്ന് എഴുതിവെച്ചാണ് ജോസ് മരിച്ചതെന്നാണ് അറിയുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൻ്റെ ഭാഗമായാണ് ജോസ് മരിച്ചതെന്നാണ് പൊതുസമൂഹത്തിന് മനസ്സിലാവുന്നത്. കോൺഗ്രസിലെ ഓരോ വിഷയങ്ങൾ പരിശോധിക്കുമ്പോൾ ഇത് ഒറ്റപ്പെട്ട സംഭവമല്ല. മാനന്തവാടിയിൽ പി.വി. ജോൺ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് തൂങ്ങിമരിച്ചത്. പുല്പള്ളി ബാങ്ക് വിഷയത്തിൽ രാജേന്ദ്രൻനായർ മരണപ്പെട്ടു. എൻ.എം. വിജയൻന്റെ മരണത്തിനും കോൺഗ്രസാണ് ഉത്തരവാദി. എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തികബാധ്യതയിൽ ഒത്തുതീർപ്പിന് കോൺഗ്രസ് ശ്രമിച്ച് അവസാനം എഗ്രിമെന്റുതന്നെ കോൺഗ്രസ് നേതാക്കൾ പുളുവിൽ വാങ്ങിക്കൊണ്ടുപോവുകയാണ് ചെയ്‌തത്. സ്ഫോടകവസ്‌തുക്കേസിൽ തങ്കച്ചനെ അറസ്റ്റുചെയ്‌തതിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്ന് പറയാൻപറ്റില്ല. സ്ഫോടകവസ്‌തു ഉണ്ടെന്നറിഞ്ഞാൽ അത് അന്വേഷിക്കുകയും കസ്റ്റഡിയിലെടുക്കുകയും പോലീസിൻ്റെ ദൗത്യമാണ്. തുടർന്നുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഒരാൾ ജയിലിലുള്ളത്. ജോസിന്റെ മരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു.
ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തണം -എൻ.ഡി. അപ്പച്ചൻ
പുല്പള്ളി: ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറാകണമെന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ. താനടക്കമുള്ള കോൺഗ്രസുകാരാണ് പിന്നിലെന്ന് ആരോപണങ്ങളുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവിടാത്തതിൽ കള്ളക്കളിയുണ്ടെന്ന് സംശയിക്കുന്നു. തങ്കച്ചനെ 16 ദിവസം റിമാൻഡിലയച്ചവരാണ് പുല്പള്ളി പോലീസ്.
രാഷ്ട്രീയ ദുഷ്ടലാക്ക് ഇതിനുപിന്നിലുണ്ടോയെന്ന് സംശയമുണ്ട്. കുറിപ്പ് മൂടിവെച്ച് പോലീസ് അനാവശ്യചർച്ചകൾ ഉണ്ടാക്കുന്നു. കോൺഗ്രസിലെ ചില ശക്തികൾതന്നെ വയനാട്ടിലെ പ്രശ്‌നങ്ങൾക്ക് പിന്നിലുണ്ട്. അതാരാണെന്ന് നേതൃത്വത്തിന് മുന്നിൽ അറിയിക്കും. വയനാട്ടിലുണ്ടായ മരണങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. ജോസിൻ്റെ കുടുംബത്തെ സഹായിക്കാൻ കഴിയുമോയെന്നത് അവരുമായി ചർച്ചചെയ്‌ത് തീരുമാനിക്കുമെന്നും അപ്പച്ചൻ പറഞ്ഞു. പെരിക്കല്ലൂരിൽ ജോസിൻ്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അപ്പച്ചൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group