
തൃക്കാക്കര: തൃക്കാക്കര മഹാക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ തിരുവോണസദ്യയ്ക്ക് ആയിരങ്ങൾ പങ്കെടുത്തു. തിരുവോണസദ്യയ്ക്ക് മന്ത്രി പി. രാജീവ് ദീപം തെളിച്ചു. ബെന്നി ബഹനാൻ എംപി, കളമശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ സീമാകണ്ണൻ, ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ. രാധാകൃഷ്‌ണൻ, ജില്ലാ ആസൂത്രണസമിതി അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10.40-ന് തുടങ്ങിയ തിരുവോണസദ്യ വൈകുന്നേരം നാലുവരെ നീണ്ടു.
മഹാബലിയെ എതിരേൽക്കലും തിരുവോണസദ്യയും കൊടിയിറക്കലും ആറാട്ട് എഴുന്നള്ളിപ്പും വെള്ളിയാഴ്‌ച നടന്നു. ക്ഷേത്രം മേൽശാന്തി സ്വയംഭൂ ശിവന്റെ പ്രതിഷ്ഠയ്ക്ക് കിഴക്കുവശത്തുള്ള മഹാബലി ആസ്ഥാനത്തേക്ക് ആരതി ഉഴിഞ്ഞ് ധൂപം, ജലം, പുഷ്‌പം എന്നിവവെച്ച് പൂവട നിവേദിച്ച് മഹാബലിയെ സ്വീകരിച്ച് വാമനമൂർത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് ഒരു പ്രദക്ഷണംവെച്ച് ഭഗവാന്റെ തിരുനടയിൽ എത്തിച്ചു.
തിരുവോണം ഓഡിറ്റോറിയത്തിലും ഓഡിറ്റോറിയത്തിന് ചുറ്റുവട്ടത്തും പന്തലിട്ടാണ് ഓണസദ്യ വിളമ്പിയത്. അമ്പലം ഊട്ടുപുരയിലും സദ്യ നടന്നു. സദ്യയുണ്ണാൻ ഇക്കുറി വിദേശികളും എത്തി. കാലിഫോർണിയയിൽനിന്ന് കൊച്ചിയിലെത്തിയ നാലുപേരാണ് സദ്യ ആസ്വദിച്ച് കഴിച്ചത്.
രാവിലെ ഒൻപതിന് തുടങ്ങിയ ശ്രീബലിക്ക് ഒൻപത് ആനകൾ അണിനിരന്നു. ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാരുടെ പ്രാമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി, വൈക്കം ഷാജിയുടെയും വൈക്കം സുമോദിൻ്റെയും സ്പെഷ്യൽ നാദസ്വരം വായനയും ചേർത്തല ഹരിശ്രീ ബ്രദേഴ്‌സ് എസ്.പി. ഹരികുമാറും എസ്.പി. ശ്രീകുമാറും സ്പെഷ്യൽ തവിൽ വാദനവും നടത്തി.
വൈകുന്നേരം കൊടിയിറക്കലും നടന്നു. തുടർന്നുനടന്ന ആറാട്ട് എഴുന്നള്ളിപ്പിന് ഒൻപത് ആനകൾ അണിനിരന്നു. പഞ്ചവാദ്യവും ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും അരങ്ങേറി. രാത്രിയിൽ ആറാട്ടെഴുന്നള്ളിപ്പ്, എതിരേല്ല്, കർപ്പൂര ദീപക്കാഴ്ച്‌ച. വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ആകാശ വിസ്‌മയക്കാഴ്‌ച എന്നിവയും ഉണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group