കോട്ടയം: മിൽമ പാലിന് ലിറ്ററിന് 4-5 രൂപ കൂട്ടും. സെപ്റ്റംബർ 15-ന് തിരുവനന്തപുരത്ത് ഫെഡറേഷൻ്റെ യോഗം ചേരുന്നുണ്ട്. അന്ന് തീരുമാനം എടുക്കും. ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിൽ ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.
ടോൺഡ് മിൽക്കിൻ്റെ വില 52 രൂപയാണ്. കൃഷിക്കാരന് പാലിൻ്റെ നിലവാരം അനുസരിച്ച് 45-49 രൂപ വരെ കിട്ടുന്നുണ്ട്. 10 രൂപയുടെയെങ്കിലും വർധന ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകപ്രതിനിധികൾ യൂണിയനുകളെ അറിയിച്ചത്. സംഘങ്ങൾക്ക് നിശ്ചിത അളവിൽ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്. പുറംവിപണിയിൽ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വിൽപ്പന.
50 കിലോഗ്രാംവരുന്ന കാലിത്തീറ്റ ചാക്കൊന്നിന് 1450 രൂപ പ്രകാരമാണ് വിൽക്കുന്നത്. ഇത് 1000-1100 രൂപയെങ്കിലും ആക്കണമെന്നാണ് കൃഷിക്കാർ പറയുന്നത്. വെറ്ററിനറി മരുന്നുകൾക്ക് 20-25 ശതമാനം വരെ വില കൂടി. ഫാം നടത്തുന്നവർക്ക് പരിപാലനക്കൂലിയും വലിയ തോതിലുണ്ട്. ശരാശരി 35000 രൂപയെങ്കിലും തൊഴിലാളിക്ക് മാസം നൽകണം. ഇതര സംസ്ഥാനക്കാർക്ക് കുടുംബസമേതം താമസിക്കാനുള്ള വീടും പാചകവാതകവും ഭക്ഷ്യവസ്തുക്കളും കൊടുക്കണം.
വില കൂട്ടുന്നത് പഠിക്കാനുള്ള അഞ്ചംഗസമിതിയുടെ റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു, കർഷകർക്ക് നഷ്ടം വരാതിരിക്കണം. അതേസമയം വിപണിയിലെ മത്സരവും പരിഗണിക്കണം. രണ്ടുംകൂടി പരിഗണിച്ചുള്ള തീരുമാനമാകും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
ഓണം വിപണി ഉഷാർ
മിൽമയുടെ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. 1.20 കോടി ലിറ്റർ വിൽപ്പനയാണ് ഓണനാളുകളിൽ പ്രതീക്ഷിക്കുന്നതെങ്കിലും 1.30 കോടിയെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. നെയ്യ്, തൈര് എന്നിവയും മികച്ച വിൽപ്പന നേടുന്നു. അഞ്ചുദിവസത്തേക്ക് കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് 75 ലക്ഷം ലിറ്റർ പാൽ എത്തിക്കുന്നുണ്ട്. മിൽമയുടെ പ്രതിദിന ഉത്പാദനം ശരാശരി 12-13 ലക്ഷം ലിറ്ററാണ്. 17 ലക്ഷമാണ് പ്രതിദിന ശരാശരി വിൽപ്പന. ഓണക്കാലത്ത് ഇത് 20-22 ലക്ഷം വരെയാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















