
തിരൂർ: റെയിൽവേ സ്റ്റേഷൻ്റെ മുൻഭാഗത്തുകൂടി കടന്നുപോകുന്ന റോഡിന് വീതി വർധിപ്പിക്കുന്നതിനും കടുങ്ങാത്തുകുണ്ടിൽ ബസ് ബേയും ഷെൽട്ടറും നിർമ്മിക്കുന്നതിനും റവന്യൂവകുപ്പിൻ്റെ അധീനതയിലുള്ള ഭൂമി വിട്ടുനൽകണമെന്ന കുറുക്കോളി മൊയ്‌തീൻ എംഎൽഎയുടെ ആവശ്യം റവന്യൂ മന്ത്രി കെ. രാജൻ അംഗീകരിച്ചു.
പൊതുമരാമത്ത് വകുപ്പ് ആവശ്യമായ ഭൂമിയുടെ അളവ് നിശ്ചയിച്ച് റവന്യൂവകുപ്പിനോട് ആവശ്യപ്പെടുന്നമുറക്കായിരിക്കും ഭൂമി ലഭ്യമാക്കുക.
തിരൂർ റെയിൽവേ സ്റ്റേഷൻ്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് വീതി കുട്ടേണ്ടത് അനിവാര്യമാണ്. സ്വകാര്യ വ്യക്തികൾ സൗജന്യമായി സ്ഥലം നൽകാമെന്ന് സമ്മതിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തുകഴിഞ്ഞതാണ്. ഒരുഭാഗത്ത് കോടതി, ജയിൽ, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന റവന്യൂവകുപ്പിൻ്റെ കൈവശമുള്ള ഭൂമിയും മറുവശത്ത് റെയിൽവേയുടെ ഭൂമിയുമാണ്. റെയിൽവേയുടെ ഭൂമി കുറവായതിനാൽ കിട്ടാൻ സാധ്യതയില്ല.
അതുകൊണ്ട് സ്വകാര്യ വ്യക്തികൾ സൗജന്യമായി തരുന്നതിന് അനുസൃതമായ ഭൂമി റവന്യൂവകുപ്പിൻ്റെ ഭൂമിയിൽനിന്ന് ലഭ്യമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
തിരൂർ നിയോജകമണ്ഡലത്തിലെ കടുങ്ങാത്തുകുണ്ട് പ്രദേശം അഞ്ചു കോളേജുകൾ, രണ്ട് ഐടിഐകൾ, അരഡസനിലേറെ സ്കൂളുകൾ, ആശുപത്രികൾ, രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ, മറ്റ് കേരള, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവകൊണ്ട് നിബിഡമായ പ്രദേശമാണ്. ഈ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനുപേരാണ് കടുങ്ങാത്തുകുണ്ട് ജങ്ഷനിൽ നിത്യേന വന്നുപോകുന്നത്.
അതുകൊണ്ടുതന്നെ ഇവിടെ ഒരു ബസ് ബേയും കാത്തിരിപ്പുകേന്ദ്രവും നിർമ്മിക്കൽ അനിവാര്യമാണ്.
അതിനുവേണ്ടി വളവന്നൂർ വില്ലേജ് ഓഫീസിൻ്റെ മുന്നിലുള്ള വിശാലമായ സ്ഥലത്തുനിന്നും ആവശ്യമായ സ്ഥലം വിട്ടുനൽകണമെന്നും കുറുക്കോളി മൊയ്തീൻ എംഎൽഎ മന്ത്രിയോട് പറഞ്ഞു. ഭൂമി ലഭ്യമാകുകയാണെങ്കിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസ് ബേയും ഷെൽട്ടറും നിർമിക്കുമെന്ന് എംഎൽഎ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group