
മലപ്പുറം : "ഞങ്ങൾ പഠിക്കുന്ന സ്‌കൂളിലെ കെട്ടിടത്തിനു നൂറുവർഷത്തിലധികം പഴക്കമുണ്ട്. നല്ല ക്ലാസ്‌മുറിയും പൂന്തോട്ടവും പാർക്കുമൊക്കെയുള്ള ഒരു സ്കൂൾ ഞങ്ങൾക്കും വേണം" - മന്ത്രിയപ്പുപ്പനുമുന്നിൽ കുട്ടികൾ ഗൗരവം ചോരാതെ പറഞ്ഞു.
"തൊട്ടടുത്തുള്ള സ്ക്‌കൂളിലൊക്കെ വലിയകെട്ടിടവും ലൈബ്രറിയും പൂന്തോട്ടവുമൊക്കെയുണ്ട്. ഞങ്ങൾടെ സ്‌കൂളിലും സൗകര്യമുള്ളൊരു കെട്ടിടംവേണം. ഞങ്ങളുടെ സ്‌കൂളിലെ കെട്ടിടത്തിനു 119 വർഷത്തെ പഴക്കമുണ്ട്
കോട്ടയ്ക്കൽ ജിഎൽപി സ്‌കൂളിലെ ആർ.എസ്. ശ്രീദേവും കെ.എം. ആരതി കൃഷ്ണയും കെ. പാർവതിയും സ്‌കൂളിൻ്റെ ആവശ്യങ്ങൾ ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോൾ, മന്ത്രിയപ്പൂപ്പൻ അവരോട് ചോദിച്ചു
"ഇങ്ങനെ പറയണമെന്ന് ടീച്ചറാണോ പറഞ്ഞുതന്നത്"
മറ്റുള്ള സ്കൂളിലെ കുട്ടികൾ പഠിക്കുന്നതുപോലെ ഞങ്ങൾക്കും പഠിക്കാനാഗ്രഹമുണ്ടെന്ന് കുട്ടികൾ ആവർത്തിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആവശ്യം ഗൗരവമായെടുത്തു. മലപ്പുറം പ്രസ്‌ക്ലബ്ബിൽ മീറ്റ് ദ പ്രസ്സിനിടെയാണ് കുട്ടികൾ മന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. സ്കൂളിൽനിന്ന് ഉച്ചഭക്ഷണമൊക്കെ കിട്ടുന്നുണ്ടോയെന്ന മന്ത്രിയുടെ ചോദ്യത്തിന് ഉണ്ടെന്നും മുട്ടയും സാലഡും ചമ്മന്തിയുമൊക്കെയുണ്ടെന്നും കുട്ടികൾ മറുപടി പറഞ്ഞു. ഈ വർഷത്തെ ഫണ്ടെല്ലാം തീർന്നുപോയെന്നും മറ്റു സ്കൂളുകൾക്ക് അനുവദിച്ച ഫണ്ടുകളിൽ നടപ്പാക്കാൻ കഴിയാത്തത് ഉണ്ടെങ്കിൽ നിങ്ങളുടെ സ്കൂളിന് അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. പ്രസ് ക്ലബ്ബിൽവന്ന് പത്രക്കാരെയൊക്കെ കാണിച്ച് നിവേദനം തന്നിട്ട് കാര്യമില്ലെന്നും തിരുവനന്തപുരത്ത് അതിൻ്റെ പുരോഗതി അന്വേഷിക്കണമെന്ന് സ്കൂളധികൃതരെ ഓർമ്മിപ്പിക്കാനും മന്ത്രി മറന്നില്ല.
പ്രഥമാധ്യാപിക എ. സുധ, മുൻ പിടിഎ പ്രസിഡൻ്റ് മഠത്തിൽ രവി. പിടിഎ പ്രസിഡന്റ് പി. പ്രവീൺ, എസ്എംസി ചെയർമാൻ കെ. പ്രബീഷ്, സുനിൽ വാരിയർ, അധ്യാപകനായ കെ. യാസർ അറഫാത്ത് തുടങ്ങിയവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. കുട്ടികൾ തന്നെ കാണാനെത്തിയ വിവരം വിദ്യാഭ്യാസമന്ത്രി തൻ്റെ ഫെയ്‌സ്ബുക്ക് പേജിലും കുറിച്ചു. അതിങ്ങനെ:
ജി എൽ പി സ്കൂൾ കോട്ടക്കലിലെ വിദ്യാർത്ഥികൾ ഇന്ന് മലപ്പുറം പ്രസ് ക്ളബിൽ മീറ്റ് ദ പ്രസിനിടെ എത്തി ഒരു നിവേദനം തന്നു. പുതിയ കെട്ടിടം എന്ന അവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകി.
കുഞ്ഞുങ്ങൾ എത്ര ആത്മവിശ്വാസത്തോടെയാണ് അവരുടെ ആവശ്യങ്ങൾ പറയുന്നത്..

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group