
വാഗമൺ: അതിസുന്ദരമാണ് വാഗമൺ. ലോക വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയ മണ്ണ്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് വാഗമണ്ണിനെ ശ്വാസംമുട്ടിക്കുകയാണ്. ആസൂത്രണമില്ലായ്‌മയും അധികൃതരുടെ അനാസ്ഥയും വാഗമണ്ണിൻ്റെ ടൂറിസം സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ശുചിത്വമില്ലായ്മ, ഗതാഗതക്കുരുക്ക്, റോഡുകളുടെ ശോച്യാവസ്ഥ. സുരക്ഷാസംവിധാനങ്ങളുടെ അഭാവം തുടങ്ങിയവയാണ് പ്രശ്നം.
പാതിയിൽ നിലച്ച ശുചിത്വസംരംഭങ്ങൾ
വാഗമണ്ണിന്റെ പ്രധാന ആകർഷണം അവിടത്തെ പ്രകൃതിഭംഗിയാണ്. എന്നാൽ, ഈ സൗന്ദര്യം ഇന്ന് മാലിന്യക്കൂമ്പാരത്തിൽ മങ്ങി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇത് പരിഹരിക്കാൻ വഴികാട്ടാൻ വാഗമൺ' എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചിരുന്നു. വാഗമണ്ണിൻ്റെ അഞ്ച് കവാടങ്ങളിലും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും, ഇവിടങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് പ്ലാസ്റ്റിക് ബാഗുകൾ വാങ്ങി പകരം തുണിയുടെയോ പേപ്പർ ബാഗുകളോ നൽകുകയും ചെയ്യാനായിരുന്നു പദ്ധതി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, വേണ്ടത്ര ഏകോപനമില്ലാതെ പദ്ധതി പാതിവഴിയിൽ നിലച്ചു. ചെക്ക് പോസ്റ്റുകളും പരിശോധനകളും പ്രഹസനമായിമാറിയതോടെ പ്ലാസ്റ്റിക് മാലിന്യം വാഗമണ്ണിൻ്റെ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി.
എന്നുവരും ബസ്സ്റ്റാൻഡ്
പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിട്ടുകൂടി ഒരു ബസ്‌സ്റ്റാൻഡുപോലുമില്ല.
ബസ്സ്റ്റാൻഡ് നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലധികമായി. ഏലപ്പാറ പഞ്ചായത്തിന്റെ ആവശ്യപ്രകാരം റവന്യൂവകുപ്പ് 2015-ൽ ബസ് സ്റ്റാൻഡിനുള്ള ഭൂമി വിട്ടുനൽകി. വർഷത്തിൽ 100 രൂപ നിരക്കിൽ മുപ്പതുവർഷത്തേക്കാണ് പാട്ടമനുവദിച്ചത്. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബസ്‌സ്റ്റാൻഡ് നിർമാണത്തിനായി പതിനൊന്നുലക്ഷം രൂപയും അനുവദിച്ചിരുന്നു. 2015 ഒക്ടോബറിൽ നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
എന്തൊരു കുരുക്ക്
സീസൺ സമയങ്ങളിൽ ടൗൺ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. പാർക്കിങ് സൗകര്യങ്ങളുടെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. വാഹനങ്ങൾ റോഡരികിൽ പാർക്കുചെയ്യുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെടുകയും ഇത് ടൗണിൻ്റെ വികസനത്തെയും സഞ്ചാരികളുടെ യാത്രാനുഭവത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ടൂറിസം സീസൺ തുടങ്ങുമ്പോൾ ട്രാഫിക് പോലീസിൻ്റെ സഹായം തേടാറുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുന്നില്ല.
തകർന്ന റോഡുകൾ
ഓരോ വർഷവും വലിയ തുക റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിക്കാറുണ്ടെങ്കിലും, വാഗമണിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമല്ല. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ദുരിതമാവുന്നു. ഇത് വാഗമണ്ണിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്നു. റോഡിൻ്റെ ശോച്യാവസ്ഥ ടൂറിസംമേഖലയുടെ വളർച്ചയ്ക്ക് ഒരു തടസ്സമായി നിൽക്കുന്നു.
സുരക്ഷാ സംവിധാനങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളുടെയും താമസസൗകര്യങ്ങളുടെയും അഭാവം പ്രശ്‌നമാണ്. ചുരുക്കം ചില ഹോട്ടലുകൾ ഉണ്ടെങ്കിലും അവ വിദേശ സഞ്ചാരികളുടെ പ്രതീക്ഷകൾക്ക് അപ്പുറമല്ല.
ഇതിനുപുറമേ, വിദഗ്‌ധ പരിശീലനം ലഭിച്ച ടൂറിസ്റ്റ് ഗൈഡുകളുടെ ramada ലോക്കൽ ട്രാവൽ സെക്യൂരിറ്റി സംവിധാനങ്ങളുടെ ഇല്ലായ്‌മ, ടൂറിസം പോലീസിന്റെ കുറവ് എന്നിവയും വിദേശികളെ വാഗമണ്ണിൽനിന്ന് അകറ്റുന്നു. ഈ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് സഞ്ചാരികൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group