
മഞ്ചേരി: മഞ്ചേരിയിൽ വേട്ടേക്കോടും നെടുകപ്പാറയിലും പാർക്കുകൾ നിർമിക്കാൻ നഗരസഭായോഗം തീരുമാനിച്ചു. നഗരസഭയ്ക്ക് കീഴിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് പാർക്കുകൾ.
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വേട്ടേക്കോട് ഹിൽവ്യൂ പാർക്കിന് 1.25 കോടി രൂപയുടെയും നെടുകപ്പാറ ക്വാറിയുടെ പുനരുജ്ജീവനവും ജലസംരക്ഷണ സൗന്ദര്യവത്കരണവുമെന്ന പദ്ധതിക്ക് 1.5 കോടി രൂപയുടെയും ഭരണാനുമതിയും ലഭിച്ച പദ്ധതികളാണിവ.
ഏജൻസികളെ തിരഞ്ഞെടുത്ത് ഉടൻ പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. നെടുകപ്പാറയിൽ ബോട്ടിങ്, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, വാഹന പാർക്കിങ്, നടപ്പാത, ശൗചാലയം, മിയാവാക്കി ഫോറസ്റ്റ് എന്നിവ സജ്ജമാക്കും.
നിലവിൽ ക്വാറിയിൽനിന്ന് പാഴായിപ്പോകുന്ന വെള്ളം സംഭരിച്ച് ബോട്ടിങ് സംവിധാനവും ഒരുക്കും. പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഈ വെള്ളം ശുദ്ധീകരിച്ച് വീടുകളിലേക്ക് വിതരണം ചെയ്യാനുമാകും. വെള്ളം കെട്ടിനിൽക്കുന്ന ചില ഭാഗങ്ങളിൽ മത്സ്യകൃഷി ചെയ്യാനും പദ്ധതിയുണ്ട്.
അമൃത് പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി നെടുകപ്പാറ ക്വാറിയോട് ചേർന്നുള്ള കുളം 90 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. ഇതിനോട് ചേർന്നുള്ള ബാക്കി സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാർക്ക് നിർമിക്കുന്നത്.
കുളം നവീകരണം പൂർത്തിയായത്തോടെ ഈ ഫണ്ടിൽ ബാക്കിയുള്ള തുക കുടി ഉപയോഗിച്ച് കുളത്തിനു ചുറ്റും ഇൻറർലോക്ക് ചെയ്യാനും യോഗം തീരുമാനിച്ചു. ആർക്കിടെക്ടും ടൗൺ പ്ലാനറുമായ അൻസിഫ് അൻവറാണ് നഗരസഭയ്ക്കുവേണ്ടി വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്.
വേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹിൽവ്യൂ പാർക്ക് നിർമിക്കുന്നത്. വ്യൂ ടവർ, ഇരിപ്പിടം, കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങൾ, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാർക്ക് നിർമിക്കുന്നത്.
യോഗത്തിൽ നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായി.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, അഡ്വ. ബീന ജോസഫ്, എൻ.കെ. ഉമ്മർഹാജി, ഹുസൈൻ മേച്ചേരി, സി.പി. അബ്‌ദുൽകരീം. എ.വി. സുലൈമാൻ, അഡ്വ. രൂപമ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group