
മാനന്തവാടി: കാറ്റും മഴയും നാശംവിതച്ച പ്രദേശങ്ങളിൽ ഓടിത്തളർന്ന്
കെഎസ്ഇബി മാനന്തവാടി ഇലക്ട്രിക്കൽ സെക്‌ഷൻ ജീവനക്കാർ. വയനാടിന്റെ ഭൂപ്രകൃതിക്ക് ആനുപാതികമായി ജീവനക്കാരെ വിന്യസിക്കാത്തതാണ് തിരിച്ചടിയാവുന്നത്. വൈദ്യുതിതടസ്സമുണ്ടാവുന്ന ഇടങ്ങളിൽ യഥാസമയം ഓടിയെത്താൻ ജീവനക്കാർക്ക് സാധിക്കുന്നില്ല. ഇതുമൂലം ഉപഭോക്താക്കളുടെ പഴിയും ശകാരവും നിരന്തരം കേൾക്കണ്ടിവരുകയാണ്.
മാനന്തവാടി, കല്പറ്റ എന്നിങ്ങനെ രണ്ടു ഡിവിഷനുകളാണ് ജില്ലയിൽ കെഎസ്ഇബിക്കുള്ളത്. ജോലിഭാരത്തിൻ്റെ അവസ്ഥവെച്ചുനോക്കിയാൽ മറ്റിടങ്ങളിലും സമാന അവസ്ഥയുണ്ട്. രണ്ട് ഡിവിഷനുകളിലും ഒൻപതുവീതം സെക്ഷൻ ഓഫീസുകളാണുള്ളത്.
മാനന്തവാടി, പനമരം എന്നിങ്ങനെ രണ്ടു സബ് ഡിവിഷനുകളിലായാണ് കെഎസ്ഇബി മാനന്തവാടി ഡിവിഷനെ വേർതിരിച്ചിട്ടുള്ളത്. മാനന്തവാടി സബ് ഡിവിഷനു കീഴിൽ അഞ്ചും പനമരത്തിനു കീഴിൽ നാലും സെക്‌ഷൻ ഓഫീസുകളാണുള്ളത്. പടിഞ്ഞാറത്തറ, പനമരം, പുല്പള്ളി, പാടിച്ചിറ, കാട്ടിക്കുളം, തവിഞ്ഞാൽ, മാനന്തവാടി, കോറോം, വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്‌ഷനുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി ഡിവിഷൻ, ഇതിൽ മാനന്തവാടി, പനമരം ഇലക്ട്രിക്കൽ സെക്‌ഷനുകീഴിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്.
25,000-ത്തോളം ഉപഭോക്താക്കളും 50 ചതുരശ്ര കിലോമീറ്റർ ഏരിയയും അടങ്ങുന്നതാണ് മാനന്തവാടി ഇലക്ട്രിക്കൽ സെക്‌ഷൻ ജോലിഭാരത്താൽ ജീവനക്കാർ പ്രയാസപ്പെടുമ്പോഴും ശാസ്ത്രീയമായി ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വയനാട്ടിലും ജീവനക്കാരെ വിന്യസിക്കുന്നത്. ജില്ലയുടെ പ്രത്യേക സാഹചര്യംപരിഗണിച്ച് കൂടുതൽ ജീവനക്കാരെ വിന്യസിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
കാറ്റും മഴയും കെഎസ്ഇബിക്ക് ഉണ്ടാക്കിയ നാശത്തിൽ മാനന്തവാടി ഇലക്ട്രിക്കൽ സെക്‌ഷനിലും കനത്തനാശമുണ്ടായി. 36 എൽടി പോസ്റ്റുകളും രണ്ട് എച്ച്ടി പോസ്റ്റുകളുമാണ് സെക്‌ഷനിൽ തകർന്നത്. ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. നൂറിലധികം ഇടങ്ങളിൽ കണ്ടക്‌ടർ പൊട്ടിവീണു.
മരങ്ങൾ ഒടിഞ്ഞ് പോസ്റ്റിനുമുകളിൽ പതിച്ചതിനാൽമാത്രം 25 പോസ്റ്റുകൾ തകർന്നു. 160-ഓളം ഇടങ്ങളിലാണ് വൈദ്യുതലൈനുകൾക്കു മുകളിൽ മരം വീണത്. ജൂലായ് 27 മുതൽ 28-നുമിടയിലുള്ള കണക്കാണിത്. എല്ലായിടങ്ങളിലെയും പ്രശ്‌നങ്ങൾ ഇതുവരെ പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. രാപകൽ ഭേദമെന്യേ ജോലിയെടുത്ത് തകരാറുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. അസുഖം ബാധിച്ചവർക്കുപോലും അവധി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് മാനസികസമ്മർദത്തിനു കാരണമാവുന്നുണ്ട്.
മാനന്തവാടി ഡിവിഷൻ കാട്ടിക്കുളം സെക്‌ഷനു കീഴിലുള്ള തിരുനെല്ലി പോലുള വനപ്രദേശത്ത് ജോലിചെയ്യാൻ പ്രതികൂലസാഹചര്യവും തടസ്സമാവുന്നുണ്ട്.
മഴ ശക്തമായ കഴിഞ്ഞ ആഴ്‌ചകളിൽ മൂന്നുദിവസമാണ് തിരുനെല്ലിയിൽ വൈദ്യുതി മുടങ്ങിയത്. കുത്തിയൊഴുകുന്ന പുഴയ്ക്കു കുറുകേയുള്ള പോസ്റ്റ് വലിച്ചുകെട്ടി സാഹസികമായാണ് ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിച്ചത്.
പടിഞ്ഞാറത്തറ സെക്‌ഷനിൽ രണ്ടുദിവസമായി മുടങ്ങിയ വൈദ്യുതി 240 മീറ്ററോളം നീളത്തിൽ പുതിയ ലൈനുകൾ സ്ഥാപിച്ചാണ് പുനഃസ്ഥാപിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group