
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളവധിക്കാലം മഴക്കാലത്തേക്ക് മാറ്റിയാലെന്തെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം അദ്ദേഹം ക്ഷണിച്ചു. ഇപ്പോൾ വേനൽക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിലാണ് അവധി. ജൂണിൽ തുറക്കും. ജൂൺ, ജൂലായ് കാലയളവിൽ കനത്തമഴകാരണം പലദിവസങ്ങളിലും സ്കൂളുകൾക്ക് അവധിനൽകാൻ കളക്‌ടർമാർ നിർബന്ധിതരാവുന്നു. ജൂൺ-ജൂലായ് മാസങ്ങളിലോ മേയ്-ജൂൺ മാസങ്ങളിലോ അവധിയാകാമെന്നാണ് മന്ത്രി നിർദേശിക്കുന്നത്.
ഏപ്രിൽ, മേയ് കാലയളവിലെ കനത്തചൂട് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് ശരിതന്നെ. എന്നാലും അധ്യയനം തടസ്സപ്പെടില്ലല്ലോ എന്നതാണ് മന്ത്രിയുടെ ആശ്വാസം.
അവധിക്കാലം മാറ്റുന്നതിൻ്റെ ഗുണദോഷങ്ങളെക്കുറിച്ചും അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും മന്ത്രിയെ അഭിപ്രായമറിയിക്കാം.
വഴിതെറ്റി വേനലും മഴയും: അവധിമാറ്റത്തിൽ ശാസ്ത്രീയപഠനം വേണം
അവധിക്കാലം മാറ്റുന്നതിൽ കാലാവസ്ഥാവ്യതിയാനംകൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാവൂ. കാലാവസ്ഥാശാസ്ത്രജ്ഞരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള ശാസ്ത്രീയപഠനം വേണ്ടിവരും..
ഇപ്പോൾ ഫെബ്രുവരിമുതൽ കടുത്ത ചൂട് തുടങ്ങും. ചില ജില്ലകളിൽ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകാം. വേനലിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ പകൽ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുനൽകാറുണ്ട്. ജോലിസമയവും പുനഃക്രമീകരിക്കാറുണ്ട്. സ്‌കൂളിനുള്ളിൽ ശീതീകരണസംവിധാനം ഏർപ്പെടുത്തിയാലും ഏപ്രിൽ-മേയ് കാലയളവിൽ കുട്ടികൾ പുറത്തിറങ്ങി നടക്കേണ്ടിവരുന്നത് ഒഴിവാക്കാനാവില്ല. വേനലിൽ പലപ്രദേശങ്ങളിലും ജലക്ഷാമവും രൂക്ഷമാണ്.
ജൂണിലും ജൂലായിലും മാത്രമല്ല മഴയുടെ തീവ്രത. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് ഇപ്പോൾ മഴ ശക്തമാകുന്നത്.
സ്കൂൾതലത്തിൽ വേനലവധിയാണ് ഇപ്പോൾ രാജ്യത്താകെയുള്ളത്. മഴക്കാലത്ത് കളിക്കാനാവുമോ എന്നാണ് കുട്ടികൾ മന്ത്രിയോട് ചോദിക്കുന്നത്.
ഉപരിപഠനത്തെയും ബാധിക്കും
അവധിക്കാലം മാറ്റുന്നത് ഉപരിപഠത്തെയും ബാധിക്കും. പരീക്ഷകഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നത് അവധിക്കാലമായ ഏപ്രിലിലും മേയിലുമാണ്. എന്നാൽമാത്ര ജൂൺ, ജൂലായ് കാലയളവിൽ ദേശീയതലത്തിലുള്ള ഉപരിപഠനകോഴ്‌സുകളിൽ പ്രവേശനം നേടാനാവൂ. അവധിക്കാലം മാറ്റിയാൽ പരീക്ഷാഫലവും വൈകും.
അതേസമയം, മഴക്കാലത്ത് അവധിനൽകിയാൽ പകർച്ചവ്യാധിവ്യാപനം തടയാനാവുമെന്നത് നേട്ടമായി ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group