
തൃശ്ശൂർ ബഹുരാഷ്ട്രകമ്പനിയിലെ ശാസ്ത്രജ്ഞസ്ഥാനത്തുനിന്ന് അധ്യാപനരംഗത്തേക്കു ചുവടുമാറ്റിയപ്പോഴും ഡോ. ദീപ ജി. മുരിക്കൻ ഗവേഷണമനസ്സ് കൈവിട്ടില്ല. ഫലം ഒരു ഇന്ത്യൻ പേറ്റൻറ്, പേറ്റന്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമായി. നേരത്തേ ബെംഗളൂരുവിലെ മൊൺസാന്റോയിലും അതിനുമുൻപ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും ഇവർ ജോലിചെയ്തിരുന്നു.
തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിലെ ബയോകെമിസ്ട്രി വിഭാഗം അധ്യക്ഷയും അസോസിയേറ്റ് പ്രൊഫസറുമായ ദീപ വികസിപ്പിച്ചെടുത്ത തെങ്ങിൽനിന്നുള്ള ഉത്പന്നം ഉപയോഗിച്ചുള്ള മുറിവുണക്കുന്ന മരുന്നിനാണ് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പുരുങ്ങിയ സ്ഥലത്തെ മാലിന്യസംസ്‌കരണത്തിന് യോജിച്ച ഡിസൈനിന് പേറ്റന്റ് രജിസ്ട്രേഷനും ലഭിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സഹായധനത്തോടെയും എം.ജി. സർവകലാശാലാ ബിസിനസ് ഇൻകുബേഷൻ സെൻ്ററിൻ്റെ ഗവേഷണപിന്തുണയോടെയുമാണ് മരുന്ന് വികസിപ്പിച്ചത്. വെറ്ററിനറി സർവകലാശാലയിലെ പ്രോജക്‌ട് അസിസ്റ്റന്റ് കെ. തുളസി, കളമശ്ശേരി രാജഗിരി കോളേജിലെ ശാസ്ത്രജ്ഞ ഡോ. ജിയാ ജോസ് എന്നിവരുടെയും സഹകരണമുണ്ടായി.
ഇന്ത്യൻ പേറ്റന്റ് രജിസ്ട്രേഷൻ ലഭിച്ചത് സ്വന്തം വീട്ടിൽ പരീക്ഷിച്ച് വിജയിച്ച മാലിന്യസംസ്ക്‌കരണരീതിയുടെ ഡിസൈനിനാണ്. ബ്ലാക്ക് സോൾജിയർ ഈച്ചകളുടെ ലാർവയെയാണ് ഇതിൽ സംസ്ക്‌കരണത്തിനായി ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ടബ്, അലൂമിനിയം ഷീറ്റ്, പ്ലാസ്റ്റിക് ബോക്‌സ്, ചകിരിച്ചോറ് എന്നിവ മാത്രം ഉപയോഗിച്ച് പുരുങ്ങിയ ചെലവിൽ, കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയംകൊണ്ട് മാലിന്യം കമ്പോസ്റ്റാക്കി മാറ്റാം. രണ്ടുദിവസംകൊണ്ട് സംസ്കരണം നടക്കും. ദുർഗന്ധമുണ്ടാകില്ല.
കോട്ടയം തലയോലപ്പറമ്പ് മുരിക്കൻ കുടുംബാംഗം ജോർജിന്റെയും മറിയാമ്മയുടെയും മകളാണ് ഡോ. ദീപ. ഭർത്താവ് പാലാ മരങ്ങാട്ടുപള്ളി കരിപ്പാത്ത് വീട്ടിൽ ദീപക് ബെംഗളൂരുവിൽ എൻജിനീയറാണ്. മക്കൾ: ഷോൺ, മരിയ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group