
തിരുവനന്തപുരം/തൃശ്ശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിനുപിന്നാലെ പരിഹാരനടപടികളുമായി സർക്കാർ. കേരള ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, സംസ്ഥാന പോലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് എന്നിവടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയമിച്ചു. പോലീസ്, വകുപ്പുതല പരിശോധനകൾക്കു പുറമേയാണിത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ജയിലുകളിലെ കൊടുംകുറ്റവാളികളെ മറ്റുസംസ്ഥാനത്തുള്ള ജയിലുകളിലേക്ക് മാറ്റുന്നതും പരിഗണിക്കും. സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികളായി എത്തുന്നവർ കൊടുംക്രിമിനൽക്കേസുകളിൽ ഉൾപ്പെടുന്നത് കൂടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിൽ ക്രിമിനൽക്കേസുകളിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവരും അപ്പിൽനടപടികൾ പൂർത്തിയായതുമായ കുറ്റവാളികളെയാണ് മറുനാട്ടിലേക്ക് മാറ്റുന്നത് പരിഗണിക്കാനാകുക. പ്രതികൾ ഏതു സംസ്ഥാനത്തുള്ളവരാണോ അവിടത്തെ ജയിലുകളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇതിന് അവിടങ്ങളിലെ സർക്കാരുമായും ധാരണയുണ്ടാക്കണം.
ജയിൽജീവനക്കാർ തുടർച്ചയായി ഒരേസ്ഥലത്ത് തുടരുന്നത് പല പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ടെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.
262 കൊടുംകുറ്റവാളികൾ
262 കൊടുംകുറ്റവാളികൾ സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ പലരെയും അതിസുരക്ഷാജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാരെയാണ് അന്തഃസംസ്ഥാന ജയിൽമാറ്റത്തിന് ആലോചിക്കുന്നത്.
ഗോവിന്ദച്ചാമിക്ക് ഇനി വിയ്യൂരിൽ ഏകാന്തതടവ്
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ടശേഷം പിടിയിലായ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചു. ശനിയാഴ്ച 12.30-നാണ് പോലീസ് വാനിൽ ജയിൽ അങ്കണത്തിലെത്തിച്ചത്. നടപടികൾ പൂർത്തിയാക്കി ജയിലിലെ ഏകാന്തതടവിലാക്കി. താഴത്തെ നിലയിലെ ഒന്നാമത്തെ ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. തൊട്ടടുത്ത മുറിയിൽനിന്ന് ജയിൽജീവനക്കാരുടെ നിരീക്ഷണമുണ്ട്. ഏകാന്തസെല്ലിലേക്ക് പലഭാഗങ്ങളിൽനിന്ന് ക്യാമറാ നിരീക്ഷണവുമുണ്ട്. സെല്ലിനുള്ളിലും ക്യാമറയുണ്ട്.
സെല്ലിൽ മറ്റൊരു തടവുകാരനെക്കൂടി ഉൾക്കൊള്ളിച്ച് നിരീക്ഷണം നടത്താൻ ജയിലധികൃതർ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ക്യാമറാ നിരീക്ഷണമാണ് സുരക്ഷിതമെന്ന് മനസ്സിലാക്കിയതിനാലാണിത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group