
തിരുവനന്തപുരം: തേവലക്കരയില്‍ സ്‌കൂളില്‍വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന പതിമൂന്ന് വയസുകാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.
ആദ്യഘട്ടത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് നേരെ മാത്രമായിരുന്നു വിദ്യാഭ്യാസവകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സ്‌കൂള്‍ മാനേജരോട് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ മാനേജരും സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ജി. തുളസീധരന്‍ പിള്ള നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ 11 അംഗ ജനകീയ സമിതിയില്‍ എല്ലാവരും സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. ഈ സമിതിയെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
'മിഥുന്‍ കേരളത്തിന്റെ മകനാണ്. ഇനിയും ഇതുപോലെ ദാരുണമായ സംഭവങ്ങള്‍ നടക്കാന്‍ ഇതവരുത്താതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ട് വരികയാണ്. സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പ് കടക്കും. അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി,' വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group