
കരുനാഗപ്പള്ളി : പ്രിയനേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ
നാടൊന്നാകെ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു കാത്തുനിന്നു. വി.എസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ചൊവ്വാഴ്‌ച രാത്രി ഏഴുമണിയോടെ കരുനാഗപ്പള്ളിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ബോയ്‌സ് ഹൈസ്കൂളിനു മുന്നിൽ പ്രത്യേകം വേദിയും ഒരുക്കിയിരുന്നു.
ദൂരസ്ഥലങ്ങളിൽനിന്നുള്ളവർവരെ ഹൈസ്‌കൂൾ ജങ്ഷനിൽ എത്തി. മറ്റു ജില്ലകളിൽനിന്നുള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ ഉറക്കമില്ലാതെ കാത്തുനിന്നു.
സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ വലിയ സ്ക്രീനിൽ വിലാപയാത്രയുടെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഓരോ സ്ഥലം പിന്നിടുമ്പോഴും ഉടൻ എത്തുമെന്ന പ്രതീക്ഷയോടെ ആളുകൾ കാത്തുനിന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വിലാപയാത്ര കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ സമയം ബുധനാഴ്‌ച രാവിലെ ആറുമണി.
ഇടയ്ക്കിടെ മഴയും ശക്തമായിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ ആയിരങ്ങൾ നഗരവീഥികളിൽ സമരനായകനെ അവസാനമായി കാണാൻ കാത്തുനിന്നു. പോലീസും റെഡ് വൊളന്റിയർമാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം കടത്തിവിട്ടത്.
ബോയ്‌സ് ഹൈസ്കൂളിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു. സിപിഎം നേതാക്കളായ ടി. മനോഹരൻ, പി.ബി. സത്യദേവൻ, പി.ആർ. വസന്തൻ, സൂസൻ കോടി, എ. അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചവറ: കനത്ത മഴയെ വകവെക്കാതെയാണ് വി.എസിനെ അവസാനമായി ഒരുനോക്കു കാണാൻ ചവറയിൽ വൻ ജനാവലി എത്തിയത്. പുലർച്ചെ അഞ്ചിനുശേഷമാണ് വിലാപയാത്ര പവറയിലെത്തിയത്.
ചൊവ്വാഴ്‌ച വൈകീട്ടുമുതൽതന്നെ പറയിൽ ആൾക്കൂട്ടം നിറഞ്ഞിരുന്നു. പവറ കടന്നതോടെ കൂടിനിന്നവർ മുദ്രാവാക്യം വിളികളോടെ അന്ത്യോപചാരം അർപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ്, എം. ശിവശങ്കരപ്പിള്ള, ടി. മനോഹരൻ, ജി. മുരളീധരൻ, ആർ. രവീന്ദ്രൻ, സുജിത് വിജയൻപിള്ള എംഎൽഎ, ഐ. ഷിഹാബ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group