
സീതത്തോട് : വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ മലയോരമേഖലയിൽ
ജനങ്ങളിപ്പോൾ ഗ്രാമങ്ങൾ വിട്ടൊഴിയുന്ന കാഴ്‌ചയാണ് എവിടെയും. വർഷങ്ങളായി ഈ മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യം തുടങ്ങിയിട്ട്. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നനിലയിൽ ഏറെനാൾ ജനങ്ങൾ പിടിച്ചുനിന്നു.
ഇതിനിടെ ഒട്ടേറെ ആളുകൾക്ക് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റ സംഭവങ്ങളും മരണപ്പെട്ട സംഭവങ്ങളുംവരെ ഉണ്ടായി. കാലമേറെക്കഴിയുമ്പോഴും ഇവയ്ക്കൊന്നും പരിഹാരമായില്ലെന്നുമാത്രമല്ല, നാൾക്കുനാൾ വർധിക്കുകകൂടിയായതോടെയാണ് ജനങ്ങൾ ഗ്രാമങ്ങൾ വിട്ടൊഴിഞ്ഞുപോകുന്നത്.
സീതത്തോട് പഞ്ചായത്തിലെ കുന്നം ഗ്രാമം ഒരുകാലത്ത് പഞ്ചായത്തിലെ ഏറ്റവും നല്ല കാർഷികവിളകളുടെ കേന്ദ്രമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണിവിടെ താമസിച്ചിരുന്നത്. ഇപ്പോൾ ഏറിയാൽ 15 കുടംബംമാത്രമാണിവിടെ ശേഷിക്കുന്നത്.
പ്രദേശത്തെ കൃഷിയൊക്കെ ഏറെക്കുറെ നിലച്ചുകഴിഞ്ഞു. പ്രദേശത്ത് തുടരുന്നവർക്കാകട്ടെ യാതൊരുവിധ കൃഷിയും ചെയ്യാൻ കഴിയില്ല. കാരണം, എല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കും.
വിജനമായി പഞ്ഞിപ്പാറ
കാർഷികസമ്പുഷ്‌ടമായ മറ്റൊരു പ്രദേശമായിരുന്നു പഞ്ഞിപ്പാറ ഗ്രാമം. ഒട്ടേറെ കുടുംബങ്ങൾ, ഏക്കർകണക്കിന് സ്ഥലത്തെ കൃഷി, അവിടെയും ഇപ്പോൾ ശേഷിക്കുന്നത് പത്തിൽത്താഴെ കുടുംബങ്ങൾ കൃഷികളൊക്കെ ഏറെക്കുറെ നിലച്ചുകഴിഞ്ഞു.
ഇരുപത്തിരണ്ടാം ബ്ലോക്ക്, ആനച്ചന്ത, കൊച്ചുകോയിക്കൽ തുടങ്ങിയ ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇവിടങ്ങളിൽനിന്നെല്ലാം ദിനംപ്രതി ആളൊഴിഞ്ഞുപോകുകയാണ്.
പല സ്ഥലങ്ങളിലും പകൽപോലും കാട്ടാനകളുൾപ്പെടെ വന്യമൃഗങ്ങളാണ്. കാട്ടുപന്നികളും ആനകളുമാണ് തുടക്കത്തിൽ പ്രശ്‌നമായിരുന്നതെങ്കിൽ, ഇപ്പോൾ കടുവയും പുലിയും കാട്ടുപോത്തുമെല്ലാം അരങ്ങുവാഴുകയാണ്.
പരാതി പെരുവഴിയിൽ
പരാതികൾക്കൊന്നും യാതൊരു നടപടിയും ഇല്ലാത്തതിനാൽ ജീവൻ തിരിച്ചുപിടിക്കാൻ ഒഴിഞ്ഞുപോകുക എന്നതുമാത്രമാണ് ജനങ്ങൾക്കുമുമ്പിലുള്ള മാർഗം, അതിനിടെ പുതുതലമുറകൂടി വന്നതോടെ എല്ലാവരും പുറംനാടുകളിലെവിടെയെങ്കിലും പോയി പത്തുസെൻ്റ് ഭൂമിയെങ്കിലും വാങ്ങി താമസം ആരംഭിക്കുകയാണ്.
നൂറുകണക്കിന് ഏക്കർ കൃഷിഭൂമികൾ കാടുകയറി വെറുതേകിടക്കാൻ തുടങ്ങിയതോടെ ജനവാസകേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങൾ ഇത്തരം സ്ഥലങ്ങൾ ഇടത്താവളമാക്കി തമ്പടിക്കുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group