
നിലമ്പൂർ നിർമാണത്തിലിരിക്കുന്ന നിലമ്പൂർ റെയിൽവേ അടിപ്പാത ഓണത്തിനു മുൻപ് യാത്രക്കായി തുറന്നുകൊടുക്കുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. ഓഗസ്റ്റ് 20-ഓടെ പണി തീർക്കും. എട്ടു മീറ്റർ വീതിയും 280 മീറ്റർ നീളവുമുണ്ട് നിലമ്പൂരിലെ അടിപ്പാതയ്ക്ക്. പാതയുടെ രണ്ടു വശങ്ങളിലുമുള്ള സംരക്ഷണഭിത്തിയുടെ അടക്കം പ്രവൃത്തികൾ പൂർത്തിയാക്കും. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് സ്റ്റേഷൻ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്നും ഡിആർഎം അറിയിച്ചു. അമൃത് സ്റ്റേഷൻ പ്രവൃത്തി വിലയിരുത്താനെത്തിയ ഡിആർഎം നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടുതലായി ചേർക്കും. ഒരു എസി ത്രീ ടയർ, ഒരു നോൺ എസി കോച്ചുൾപ്പെടെയാണ് രണ്ട് കോച്ചുകൾ വർധിപ്പിക്കുക. നിലമ്പൂർ-കോട്ടയം എക്സ്‌പ്രസിന് ഒരു എസി ചെയറും ഒരു നോൺ എസി ചെയറും ഉൾപ്പെടുത്തി കൊല്ലത്തേക്ക് നീട്ടും. മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ പ്രവൃത്തി ഈ വർഷം പൂർത്തീകരിക്കും. നിലമ്പൂർ റെയിൽവേ സ്റ്റേഷൻ്റെ മുൻഭാഗത്ത് കുറച്ചുകൂടി വീതി കുട്ടി വാഹനങ്ങൾക്ക് കടന്നുവരാനും പോകാനുമുള്ള വിശാലമായ സൗകര്യമൊരുക്കും. എന്നാൽ പൂക്കോട്ടുംപാടം റോഡിൽനിന്ന് വല്ലപ്പുഴ ഭാഗത്തേക്ക് റെയിൽവേയുടെ സ്ഥലത്തുകൂടി റോഡ് അനുവദിക്കാൻ നിർവാഹമില്ലെന്നും ഡിആർഎം വ്യക്തമാക്കി. സ്റ്റേഷനിലെ അമൃത് സ്റ്റേഷൻ പ്രവൃത്തികളും റെയിൽവേ അടിപ്പാത പ്രവൃത്തിയും ഡിആർഎം നേരിൽ കണ്ട് പുരോഗതി വിലയിരുത്തി. പി.വി. അബ്‌ദുൾ വഹാബ് എംപി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ തുടങ്ങിയവരുമായി ചർച്ചയും നടത്തി.
റെയിൽവേ അടിപ്പാത ഭാഗികമായി തുറക്കാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നെങ്കിലും തുടർപ്രവൃത്തികൾക്ക് തടസ്സമാകുമെന്നതിനാലാണ് തീരുമാനം പിന്നീട് മാറ്റിയതെന്ന് കെ-റെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിദാസൻ പറഞ്ഞു. നിലമ്പൂർ-മൈസൂർ റെയിൽവേ കർമ്മസമിതി ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വാ കോശി, അനസ് യൂണിയൻ തുടങ്ങിയവരും റെയിൽവേ ഉദ്യോഗസ്ഥരായ എഡിഅർഎം ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഡിവിഷണൽ ഓപ്പറേഷണൽ മാനേജർ ബാലമുരളി, ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ ബെന്നി വർഗീസ്, എക്‌സ്ഇ എൻ, അരുൾ ഭാരതി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group