
നിർമാണം തടസ്സപ്പെട്ടത് ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ചയായി
ചെങ്ങന്നൂർ: ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലെ ഇടത്താവളം നിർമാണം മണ്ഡല, മകരവിളക്കുത്സവത്തിന് മുൻപായി പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡ് യോഗം നിർമാണ കമ്പനിക്ക് നിർദേശം നൽകി. രാത്രിയും പകലും നിർമാണം നടത്തി എത്രയുംവേഗം പണി പൂർത്തീകരിക്കണമെന്നാണ് നിർദേശം. മൂന്നുവർഷം മുൻപ് നിർമാണം തുടങ്ങിയ ഇടത്താവളത്തിന്റെ നിർമാണം ഇഴയുന്നതു സംബന്ധിച്ച് ജൂലായ് 13-നും 15-നും മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 40 ശതമാനം ജോലിയാണ് പൂർത്തിയായത്.
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. ഇതിൽ നിർമാണം ഏറ്റവും കൂടുതൽ ഇഴയുന്നത് ചെങ്ങന്നൂരിലെ ഇടത്താവളമാണ്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രോജക്‌ട് കൺസൾട്ടന്റ്. ഇവർ ഉപകരാർ കൊടുക്കുകയായിരുന്നു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡിൻ്റെ 45 സെന്റ് സ്ഥലത്ത് 10.48 കോടി ചെലവഴിച്ചാണു കെട്ടിടം നിർമിക്കുന്നത്.
നിർമാണം ഇഴയുന്നതിനെതിരേ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. അതേസമയം ദേവസ്വം ബോർഡ് പഴിക്കുന്നത് നിർമാണ കമ്പനിയെയാണ്. കുമാർ കുമ്പനിക്കെതിരേ നടപടിയെടുക്കുന്നതുവരെ ദേവസ്വം ബോർഡ് പരിഗണിച്ചിരുന്നതായി ബോർഡ് അധികൃതർ പറഞ്ഞു, പുതിയ കമ്പനിയെ നിർമാണം ഏൽപ്പിച്ച് പ്രവൃത്തി തുടങ്ങുന്നതിന് താമസം നേരിടുമെന്നതിനാൽ നിലവിലുള്ള നിർമാണക്കമ്പനിയോട് പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുദിവസം 15,000-20,000 ത്തിനും ഇടയിൽ തീർഥാടകരാണ് എത്തുന്നത്. ഇവർക്ക് റെയിൽവേ സ്റ്റേഷനിലെ തീർഥാടകകേന്ദ്രത്തിൽ പരിമിതമായ സൗകര്യം മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ ഇടത്താവളം പൂർത്തിയാക്കുക പ്രധാന ആവശ്യമായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group