
തൃക്കരിപ്പൂർ 2024- 25 വർഷത്തിലെ സംസ്ഥാന കായകല്പ പുരസ്കാരത്തിൽ ഇരട്ടിനേട്ടവുമായി തൃക്കരിപ്പൂർ താലൂക്കാസ്‌പത്രി, സംസ്ഥാനത്ത് താലൂക്ക് ആസ്പത്രി തലത്തിൽ 92 മാർക്കോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് തൃക്കരിപ്പൂർ താലൂക്ക് ആസ്‌പത്രി. 15 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഇതോടൊപ്പം അഞ്ചുലക്ഷം രൂപയുടെ പരിസ്ഥിതിസൗഹൃദ പുരസ്‌കാരത്തിനും ആസ്‌പത്രി അർഹതനേടി. ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള തൃക്കരിപ്പൂർ താലൂക്കാസ്പത്രി അസുഖനിവാരണത്തിലും രോഗികളോട് സൗഹൃദപരമായ സമീപനത്തിലും മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള ശുചിത്വപ്രവർത്തനങ്ങളിലും പുലർത്തിയ മാതൃകാപരമായ പ്രവർത്തനം അംഗീകരിച്ചാണ് പുരസ്‌കാരം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരോടൊപ്പം ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവുമാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.
വിവിധ സേവനങ്ങൾ
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആസ്പത്രിയിൽ ഓർത്തോപീഡീഷ്യൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അഞ്ച് അസി. സർജന്മാർ, ഡെൻറൽ സർജൻ എന്നിവരുടെ സേവനം ലഭ്യമാണ്. 42 കിടക്കകളുള്ള ഐപി സൗകര്യം സജ്ജമാണ്. ഏകദേശം 600-ഓളം രോഗികൾ ദിവസേന ഇവിടെ ഒപി സേവനങ്ങൾ തേടിയെത്താറുണ്ട്. കൂടാതെ, കാഷ്വാലിറ്റി, ക്ലബ് ഫൂട്ട് ക്ലിനിക്ക്, ഓഡിയോളജി സെൻ്റർ, ഫിസിയോത്തെറാപ്പി, ഫാർമസി, ലാബ്, എക്സ‌് റേ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. 'ലക്ഷ്യ' ഗുണ നിലവാരത്തിലുള്ള പ്രസവയൂണിറ്റിൻ്റെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. സ്റ്റാഫ് നഴ്സുമാരുടെ സേവനം, പ്രതിരോധ കുത്തിവെപ്പ് പരിപാടി എന്നിവയും ലഭ്യമാണ്. ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി, പകർച്ചവ്യാധി രോഗപ്രതിരോധം തുടങ്ങിയ എല്ലാ ദേശീയ ആരോഗ്യപരിപാടികളുടെ നടത്തിപ്പും ഇവിടെ പൂർണരീതിയിൽ നടക്കുന്നു.
ഡയാലിസിസ് യൂണിറ്റ്
ആസ്പത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും ആറ് പഞ്ചായത്തുകളിൽനിന്നുള്ള പദ്ധതിവിഹിതം കൂടി നൽകിയാണ് പ്രവർത്തിക്കുന്നത്. 2020-ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായി 15-ഓളം രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group