
കാഞ്ഞങ്ങാട് രാവിലെ ഭക്ഷണം കഴിക്കാതെയാണ് കുട്ടികൾ പലരുമെത്തുന്നതെന്ന് ക്ലാസധ്യാപകർ പറഞ്ഞപ്പോൾ, പിടിഎ കമ്മിറ്റി ആലോചിച്ചു; സ്കൂളിൽ എല്ലാദിവസവും പ്രാതൽ നൽകാൻ. നൂറ്റൻപതിലേറെ കുട്ടികളുണ്ട്.
ഇത്രയും പേർക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് പൂർവവിദ്യാർഥികളുടെ മറുപടി, അതൊക്കെ നടക്കും. ആ മറുപടിയുടെ ബലത്തിൽ പ്രാതൽപദ്ധതി തുടങ്ങി.
കാഞ്ഞങ്ങാട് തീരദേശത്തെ അജാനൂർ ഗവ. യുപി സ്‌കൂളിലാണ് മാസങ്ങളായി രാവിലത്തെ ഭക്ഷണം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരിലേറെയും. ചില കുട്ടികൾ ക്ലാസിൽ തളർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്ലാസ് അധ്യാപകർ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്.
വീട്ടിൽനിന്ന് രാവിലെ കാര്യമായൊന്നും കഴിക്കാതെയാണ് ഇവരിൽ പലരും വരുന്നത്. മാതാപിതാക്കൾ അതിരാവിലെ പണിക്ക് പോകുന്നതിനാൽ ചില കുട്ടികളുടെ വീട്ടിൽ രാവിലത്തെ ഭക്ഷണം ഉണ്ടാക്കാറില്ലെന്നും ചില വീടുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇടവിട്ടദിവസങ്ങളിലേ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നുള്ളൂവെന്നും അധ്യാപകർ മനസ്സിലാക്കി പ്രാതൽ കഴിക്കാതെ വരുന്നവർക്ക് മാത്രമായി അതൊരുക്കുകയെന്നത് അധ്യാപക രക്ഷാകർത്തൃ സമിതിയെ സംബന്ധിച്ച് ബുദ്ധമുട്ടുള്ള കാര്യമാണെന്നും അതിനാലാണ് മുഴുവൻ പേർക്കും ഭക്ഷണം നൽകാൻ തിരുമാനിച്ചതെന്നും പിടിഎ പ്രസിഡന്റ് ജാഫർ പാലായിയും പ്രഥമാധ്യാപകൻ വി. മോഹനനും പറഞ്ഞു.
ഉപ്പുമാവ്, പയറും കടലയും വേവിച്ചത്, അവിൽ കുഴച്ചത് ഇങ്ങനെ ഓരോ ദിവസവും വ്യത്യസ്‌താരീതിയിലാണ് പ്രഭാതഭക്ഷണം. ചില ദിവസങ്ങളിൽ ഹോർലിക്സും ബുസ്റ്റുമൊക്കെയുണ്ട്. പൂർവവിദ്യാർഥികൾ ഗൾഫ് വ്യവസായികളായ പാലായി കുഞ്ഞബ്‌ദുള്ള ഹാജി, കെ.എസ്. സുരേന്ദ്രൻ എന്നിവരാണ് പ്രാതലിനുള്ള പണം നൽകുന്നത്. സീനിയർ അധ്യാപിക സി. സുലേഖയാണ് 'പ്രാതൽ' പദ്ധതിയുടെ കോഡിനേറ്റർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group