
കാസർകോട് : കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിൽ കാട്ടുപന്നികളുടെ സംഖ്യാനിയന്ത്രണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണത്തിനുള്ള ജില്ലാതല നിയന്ത്രണസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായം സംസ്ഥാന ദുരന്തനിവാരണനിധിയിൽനിന്ന് നൽകും. കാട്ടുപന്നിയെ കൊല്ലുന്നതിനായി ചുമതലപ്പെടുത്തിയ ലൈസൻസുള്ള ഷൂട്ടർക്ക് പ്രതിഫലം നൽകുന്നതിനും കാട്ടുപന്നിയെ മറവ് ചെയ്യുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തികവർഷം പരമാവധി ഒരുലക്ഷം രൂപവരെയാണ് ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കുക.
കാട്ടുപന്നികളെ വെടിവെക്കുന്നതിനായി നിയോഗിക്കാവുന്ന അംഗീകൃത ഷൂട്ടർമാരുടെ പുതുക്കിയ പട്ടിക നിലവിലുണ്ട്. ഈ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ളതുമാണ്. കർണാടക വനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് മനുഷ്യ വന്യമൃഗ സംഘർഷം രൂക്ഷമായിട്ടുള്ളത്.
വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെയും പ്രസിഡന്റ്മാരുടെയും യോഗം 21-ന് രാവിലെ 11-ന് കളക്‌ടറേറ്റിൽ ചേരാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല നിയന്ത്രണ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
ആശുപത്രികളിൽ ആൻ്റിസ്നേക്ക് വെനം ഉറപ്പാക്കണം
ജില്ലയിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത് പാമ്പുകടിയേറ്റാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ആൻ്റിസ്നേക്ക് വെനത്തിൻ്റെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
മുളിയാർ, കാറഡുക്ക വനമേഖലകളിൽ വ്യാപകമായിട്ടുള്ള അക്കേഷ്യാ തൈകളും അടിക്കാടുകളും നിർമാർജനം ചെയ്യുന്നതിനും ബളാൽ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ വനമേഖലകളിൽ വ്യാപകമായി കാണുന്ന തോട്ടപ്പയർ, മറ്റു അധിനിവേശ സസ്യങ്ങൾ എന്നിവ ഇല്ലായ്‌മ ചെയ്ത് അവിടങ്ങളിൽ തദ്ദേശീയ സസ്യ ഇനങ്ങളും ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിൽ രണ്ട് റേഞ്ചുകളിലായി 122 ചതുരശ്ര കിലോമീറ്റർ വനപ്രദേശമുണ്ട് ഇതിൽ 700 ഹെക്‌ടറോളം പ്ലാന്റേഷൻ ആണ്.
ആൾത്താമസമില്ലാത്ത സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങൾ കാടുമൂടി കിടക്കുന്നതിനാൽ ഇവിടെ പുലികൾ, കാട്ടുപോത്ത്, കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവകൾക്ക് ആവാസകേന്ദ്രവും ഒളിത്താവളവുമായി മാറുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ സ്വകാര്യ വ്യക്തികൾക്ക് അടിയന്തര നോട്ടീസ് നൽകാനും മന്ത്രി നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്‌ണൻ, കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്‌ഭാരത് റെഡ്ഡി, ഡിഎഫ്ഒ കെ. അഷ്റഫ്, ടിഡിഒ കെ.കെ. മോഹൻദാസ്, കെ.വി. ഹരിദാസ്, പി. മിനി, ഡോ. പി. ഷൈജി, ഡോ. ബേസിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group